ദോഹ: യുദ്ധത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിദേശ വിമാന സര്‍വീസുകള്‍ ഖത്തര്‍ പുനരാരംഭിക്കുന്നു. വിദേശ വിമാനക്കമ്പനികള്‍ക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കിക്കൊണ്ട് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി തിങ്കളാഴ്ച ഉത്തരവിറക്കി. ഘട്ടംഘട്ടമായിട്ടായിരിക്കും സര്‍വീസുകള്‍ പഴയ നിലയിലാക്കുക.
നിലവിലെ സാഹചര്യങ്ങള്‍ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും സുരക്ഷിതത്വത്തിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനക്കമ്പനികള്‍ക്കായി പ്രത്യേക 'നോട്ടീസ് ടു എയര്‍മെന്‍' അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
ഫെബ്രുവരി 28-ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ആരംഭിച്ച ഗള്‍ഫ് യുദ്ധ പശ്ചാത്തലത്തിലാണ് ഖത്തര്‍ തങ്ങളുടെ വ്യോമപാത അടച്ചത്. ഇതിനിടെ മാര്‍ച്ച് 7-ന് വ്യോമപാത ഭാഗികമായി തുറന്നുവെങ്കിലും ഖത്തര്‍ എയര്‍വേയ്സിന് മാത്രമായിരുന്നു സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിരുന്നത്.
ഏപ്രില്‍ 8-ന് വാഷിംഗ്ടണും തെഹ്റാനും പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറാണ് വ്യോമയാന മേഖലയ്ക്ക് ആശ്വാസമായത്. വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഖത്തറിന്റെ ഈ സുപ്രധാന നീക്കം. യുദ്ധം കാരണം സ്തംഭനാവസ്ഥയിലായ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം സാധാരണ നിലയിലാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Related News