ഇസ്ലാമാബാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധസാഹചര്യത്തിന് അറുതി വരുത്താനുള്ള നിര്‍ണ്ണായക നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പാകിസ്ഥാന്‍ ഔദ്യോഗികമായി മധ്യസ്ഥത വഹിക്കുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദര്‍ശനം.
യുഎസ് പ്രതിനിധികളുമായി ഇത്തവണ നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ വ്യക്തമാക്കി. പകരം, ഇറാന്റെ നിലപാടുകളും ആശങ്കകളും പാകിസ്ഥാന്‍ വഴി വാഷിംഗ്ടണിനെ അറിയിക്കും. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്, കരസേനാ മേധാവി ജനറല്‍ അസിം മുനീര്‍ എന്നിവരുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തി. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ നയതന്ത്ര സംഘത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഇറാന്‍ സമാധാന നീക്കത്തിന് തയ്യാറെടുക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. യു.എസ് ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ഒരു വാഗ്ദാനം ഇറാന്‍ മുന്നോട്ട് വെക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്പുഷ്ട യുറേനിയം പൂര്‍ണ്ണമായും ഒഴിവാക്കുക, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തിന് തടസ്സമില്ലെന്ന് ഉറപ്പാക്കുക എന്നീ രണ്ട് നിബന്ധനകളാണ് പ്രധാനമായും യുഎസ് മുന്നോട്ട് വെക്കുന്നത്. ഒരു കരാറില്‍ എത്തുന്നത് വരെ ഇറാന്റെ തുറമുഖങ്ങള്‍ ഉപരോധിക്കുന്നത് തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടാന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നര്‍ എന്നിവര്‍ ഉടന്‍ ഇസ്ലാമാബാദിലെത്തും. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വാഷിംഗ്ടണില്‍ നിന്ന് ഈ നീക്കങ്ങളെ ഏകോപിപ്പിക്കും.
എട്ട് ആഴ്ചയായി ഹോര്‍മുസ് കടലിടുക്കില്‍ നിലനില്‍ക്കുന്ന തടസ്സങ്ങളാണ് ചര്‍ച്ചകളിലെ പ്രധാന കടമ്പ. സാധാരണ ഗതിയില്‍ പ്രതിദിനം 130 കപ്പലുകള്‍ കടന്നുപോയിരുന്ന ഈ പാതയിലൂടെ ഇപ്പോള്‍ വെറും 5 കപ്പലുകള്‍ മാത്രമാണ് കടന്നുപോകുന്നത്. ഈ ഉപരോധം പിന്‍വലിക്കണമെന്ന കര്‍ശന നിലപാടിലാണ് അമേരിക്കയും ലോകരാഷ്ട്രങ്ങളും.
മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇസ്ലാമാബാദ് നടത്തുന്ന ഈ നീക്കങ്ങളെ ലോകം അതീവ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.
Related News