റിയാദ്: ലഹരിമരുന്നുകളുടെയും സൈകോട്രോപിക് വസ്തുക്കളുടെയും വ്യാപനവും കടത്തും തടയുന്നതിനായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ ഏകീകൃത നിയമനിര്‍മ്മാണത്തിന് അംഗീകാരം നല്‍കി. ചികിത്സാ ആവശ്യത്തിനായുള്ള ലഹരിയടങ്ങിയ മരുന്നുകളുടേയും വസ്തുക്കളുടെയും ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വ്യാപാരം എന്നിവക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് പുതിയ മാര്‍ഗ്ഗരേഖ. നിയമലംഘകര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കടുത്ത ശിക്ഷാ നടപടികളാണ് ഇതില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
പുതിയ നിയമമനുസരിച്ച്, ആറ് വിഭാഗം സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ലഹരിയുണ്ടാക്കുന്ന മരുന്നുകളുടെ കൈമാറ്റത്തിന് അനുമതിയുള്ളത്:
-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
-അംഗീകൃത ഗവേഷണ കേന്ദ്രങ്ങള്‍
-കെമിക്കല്‍ അനാലിസിസ് ലാബുകള്‍
-ഔദ്യോഗിക ലൈസന്‍സുള്ള മരുന്ന് നിര്‍മ്മാണ ശാലകള്‍
-ചികിത്സാ ആവശ്യങ്ങള്‍ക്കായി അനുമതിയുള്ള സ്വകാര്യ ആശുപത്രികള്‍
ഈ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിന് നിര്‍ബന്ധമായും ഒരു ഫാര്‍മസിസ്റ്റിനെ നിയമിച്ചിരിക്കണം. ആരോഗ്യ മന്ത്രാലയത്തില്‍നിന്ന് ലഭിക്കുന്ന ഒരു വര്‍ഷത്തെ കാലാവധിയുള്ള പ്രത്യേക ലൈസന്‍സ് വഴി മാത്രമേ ഇത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കോ ലഹരിയുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കോ ലൈസന്‍സ് അനുവദിക്കില്ല.
ലഹരിമരുന്നുകള്‍ മറ്റ് സാധനങ്ങളോടൊപ്പം ചേര്‍ത്ത് അയക്കുന്നത് നിയമം മൂലം നിരോധിച്ചു. ഇന്‍ഷുര്‍ ചെയ്ത പ്രത്യേക പാഴ്‌സലുകളായി മാത്രമേ ഇവ അയക്കാവൂ. പുറം പാക്കേജിംഗില്‍ മരുന്നിന്റെ പേര്, അളവ്, കോണ്‍സെന്‍ട്രേഷന്‍, ലൈസന്‍സ് വിവരങ്ങള്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അന്താരാഷ്ട്ര യാത്രാവാഹനങ്ങളില്‍ അടിയന്തര ചികിത്സയ്ക്കായി മരുന്നുകള്‍ കരുതുന്നതിന് ഇളവുണ്ടെങ്കിലും അധികൃതരെ വിവരം അറിയിക്കല്‍ നിര്‍ബന്ധമാണ്.
ഫാര്‍മസികള്‍ക്കും രോഗികള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍
-ഡോക്ടര്‍മാരുടെ ഔദ്യോഗിക കുറിപ്പടി ഇല്ലാതെ ലഹരി അംശമുള്ള മരുന്നുകള്‍ നല്‍കാന്‍ പാടില്ല.
-കുറിപ്പടി നല്‍കി 3 ദിവസത്തിനുള്ളില്‍ മരുന്ന് വാങ്ങിയിരിക്കണം.
-മരുന്നുകള്‍ സ്വന്തം ചികിത്സയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ; മറ്റൊരാള്‍ക്ക് കൈമാറുന്നത് കുറ്റകരമാണ്.
-ഉപയോഗിക്കാത്ത മരുന്നുകള്‍ അതത് ആരോഗ്യ കേന്ദ്രങ്ങളില്‍ തിരിച്ചേല്‍പ്പിക്കണം.
ലഹരിക്കടത്തും നിയമവിരുദ്ധ വ്യാപാരവും നടത്തുന്നവര്‍ക്ക് താഴെ പറയുന്ന ശിക്ഷകള്‍ ലഭിക്കും:
-വധശിക്ഷ അല്ലെങ്കില്‍ ജീവപര്യന്തം തടവ്: ലഹരിമരുന്ന് ഇറക്കുമതി, കയറ്റുമതി, ഉല്‍പ്പാദനം എന്നിവ നടത്തുന്നവര്‍ക്ക്. കൂടാതെ 50,000 മുതല്‍ 2.5 ലക്ഷം റിയാല്‍ വരെ പിഴയും ഒടുക്കേണ്ടി വരും.
-ലഹരി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥരോ പൊതുസേവകരോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ ശിക്ഷ വധശിക്ഷയായിരിക്കും.
-അനുമതിയില്ലാതെ ലഹരിവസ്തുക്കള്‍ കൈവശം വെക്കുന്നതിനും കൈമാറുന്നതിനും 10 മുതല്‍ 15 വര്‍ഷം വരെ തടവും കനത്ത പിഴയും ലഭിക്കും.
ലഹരിക്ക് അടിമപ്പെട്ടവര്‍ സ്വമേധയാ ചികിത്സയ്ക്കായി മുന്നോട്ടുവന്നാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കില്ലെന്ന് നിയമം വ്യക്തമാക്കുന്നു.
രോഗികളെ പുനരധിവാസ കേന്ദ്രങ്ങളില്‍ (ക്ലിനിക്കുകളില്‍) നിരീക്ഷണത്തിലാക്കും. ചികിത്സാ കാലാവധി 6 മാസം മുതല്‍ 2 വര്‍ഷം വരെയായിരിക്കും.
ലഹരിക്ക് അടിമപ്പെട്ട വ്യക്തിയുടെ പങ്കാളിക്കോ നാലാം തലമുറ വരെയുള്ള ബന്ധുക്കള്‍ക്കോ അധികൃതരെ വിവരം അറിയിച്ച് അവരെ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെടാം.
ലഹരിക്കടത്ത് പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കും വിവരം നല്‍കുന്നവര്‍ക്കും പ്രത്യേക പ്രതിഫലം നല്‍കാനുള്ള വ്യവസ്ഥയും പുതിയ നിയമനിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലഹരിമുക്തമായ ഒരു ഗള്‍ഫ് സമൂഹം കെട്ടിപ്പടുക്കുകയാണ് ഈ ഏകീകൃത നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
Related News