രാമല്ല: ഗസ്സ യുദ്ധത്തിന് ശേഷം ഫലസ്തീനില്‍ ആദ്യമായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നു. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലെ ദേര്‍ അല്‍ ബല മേഖലയിലുമാണ് ശനിയാഴ്ച വോട്ടെടുപ്പ് ആരംഭിച്ചത്. കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും യുദ്ധക്കെടുതികള്‍ക്കുമിടയില്‍ നടക്കുന്ന ഈ വോട്ടെടുപ്പ് ഏറെ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
വെസ്റ്റ് ബാങ്കിലെ 15 ലക്ഷത്തോളം പേരും ഗസ്സയിലെ ദേര്‍ അല്‍ ബലയിലെ 70,000 പേരും വോട്ടര്‍പട്ടികയിലുണ്ട്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വെസ്റ്റ് ബാങ്കില്‍ വൈകിട്ട് ഏഴ് മണിവരെ നീണ്ടുനില്‍ക്കും. എന്നാല്‍ യുദ്ധം തകര്‍ത്ത ഗസ്സയില്‍ വൈദ്യുതി പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ പകല്‍ വെളിച്ചത്തില്‍ തന്നെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ വൈകിട്ട് അഞ്ച് മണിക്ക് തന്നെ പോളിംഗ് അവസാനിക്കും.
ഹമാസിന്റെ അസാന്നിധ്യം; ഫതഹിന് മേധാവിത്വം
ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള 'ഫതഹ്' പാര്‍ട്ടിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ഗസ്സയുടെ നിയന്ത്രണം കൈയാളുന്ന ഹമാസ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഹമാസിന്റെ അസാന്നിധ്യത്തില്‍ ഫതഹ് അനുകൂല പാര്‍ട്ടികകളും പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (PFLP) ഉള്‍പ്പെടെയുള്ള ഇടത് സംഘടനകള്‍ പിന്തുണയ്ക്കുന്ന സ്വതന്ത്ര പാനലുകളും തമ്മിലാണ് പ്രധാന മത്സരം. രാമല്ല, നാബ്ലസ് തുടങ്ങിയ നഗരങ്ങളില്‍ എതിരില്ലാതെയാണ് ഫതഹ് പിന്തുണയുള്ള പാനലുകള്‍ വിജയിച്ചത്.
2007-ല്‍ ഹമാസ് അധികാരം പിടിച്ചെടുത്ത ശേഷം ഗസ്സയില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഗസ്സയിലെ മറ്റ് ഭാഗങ്ങളില്‍ ഭൂരിഭാഗം ജനങ്ങളും കുടിയിറക്കപ്പെട്ടപ്പോള്‍ ദേര്‍ അല്‍ ബലയില്‍ താരതമ്യേന ജനവാസമുണ്ടെന്നത് കണക്കിലെടുത്താണ് ഇവിടം തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുത്തത്. പോസ്റ്റ്-വാര്‍ സാഹചര്യത്തില്‍ ജനവികാരം അളക്കാനുള്ള പരീക്ഷണമായിട്ടാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
ഹമാസ് ഔദ്യോഗികമായി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും ദേര്‍ അല്‍ ബലയിലെ 12 പോളിംഗ് കേന്ദ്രങ്ങള്‍ക്ക് പുറത്ത് യൂണിഫോം ധരിക്കാത്ത ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവല്‍ നില്‍ക്കുന്നതായി പ്രാദേശിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
രണ്ടുവര്‍ഷത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷമുള്ള ഈ വോട്ടെടുപ്പിനെ സമ്മിശ്ര വികാരത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. 'ഇതൊരു സാധാരണ തിരഞ്ഞെടുപ്പ് പോലെയല്ല, എങ്കിലും കടുത്ത വെല്ലുവിളികള്‍ക്കിടയിലും ഞങ്ങളുടെ അസ്തിത്വം തെളിയിക്കാനുള്ള മാര്‍ഗമാണിത്,' എന്ന് ഗസ്സയിലെ വോട്ടര്‍മാര്‍ പ്രതികരിച്ചു. അതേസമയം, അധിനിവേശം തുടരുന്നതിനാല്‍ തിരഞ്ഞെടുപ്പ് കൊണ്ട് വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന നിരാശയും ചിലര്‍ പങ്കുവെച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാണെന്നും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ജനാധിപത്യപരമായ അവകാശങ്ങള്‍ വിനിയോഗിക്കാനുള്ള വലിയ അവസരമാണിതെന്നും യുഎന്‍ കോര്‍ഡിനേറ്റര്‍ റാമിസ് അലക്ബറോവ് അഭിപ്രായപ്പെട്ടു.
Related News