റിയാദ്: ഹജ്ജ് തീര്‍ത്ഥാടനത്തിനായി എത്തുന്ന ഇറാന്‍ സ്വദേശികള്‍ക്ക് സൗദി ഭരണകൂടം നല്‍കുന്ന മികച്ച സേവനങ്ങളിലും കരുതലിനും നന്ദി രേഖപ്പെടുത്തി സൗദിയിലെ ഇറാന്‍ സ്ഥാനപതി അലിറേസ ഇനായത്തി. തീര്‍ത്ഥാടകരുടെ സൗകര്യം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട സൗദി അധികൃതര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. 'അഷര്‍ഖ് അല്‍-അൗസത്തി'ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യയിലെ നിയമങ്ങളും ഹജ്ജ് മര്യാദകളും പാലിക്കാന്‍ ഓരോ ഇറാന്‍ തീര്‍ത്ഥാടകനും ബാധ്യസ്ഥനാണെന്ന് സ്ഥാനപതി ഓര്‍മ്മിപ്പിച്ചു. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ഹജ്ജ് കര്‍മ്മങ്ങള്‍ക്കും സുരക്ഷിതമായ മടങ്ങിവരവിനും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. തീര്‍ത്ഥാടകരെ സഹായിക്കാന്‍ ഇറാന്‍ എംബസി സജ്ജമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ ഹജ്ജിനായുള്ള ഇറാന്‍ തീര്‍ത്ഥാടകരുടെ ആദ്യസംഘം ശനിയാഴ്ച മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകര്‍ക്കായി സൗദി ഒരുക്കിയ വിപുലമായ സേവന സംവിധാനങ്ങളിലൂടെയാണ് ഇവരെ സ്വീകരിച്ചത്. തീര്‍ത്ഥാടകരുടെ രണ്ടാമത്തെ സംഘം ചൊവ്വാഴ്ച എത്തും.
റിയാദുമായി നടത്തിയ ചര്‍ച്ചകളുടെയും കരാറുകളുടെയും അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഏകദേശം 30,000 ഇറാന്‍ തീര്‍ത്ഥാടകര്‍ ഹജ്ജിനായി സൗദിയിലെത്തും. സൗദി ഹജ്ജ്-ഉംറ മന്ത്രാലയവുമായുള്ള കരാര്‍ പ്രകാരം തീര്‍ത്ഥാടകരുടെ യാത്രയും താമസവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി ഏകോപിപ്പിച്ചിട്ടുണ്ടെന്ന് ഇറാന്‍ ഹജ്ജ് ആന്‍ഡ് പില്‍ഗ്രിമേജ് ഓര്‍ഗനൈസേഷന്‍ ഡെപ്യൂട്ടി അക്ബര്‍ റെസായ് അറിയിച്ചു. മുന്‍വര്‍ഷങ്ങളിലെന്നപോലെ ഇറാനില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യയുടെ വലിയ പരിഗണനയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Related News