ദമ്മാം: മലയാള സാഹിത്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച കുട്ടനാടിന്റെ ഇതിഹാസം തകഴിയുടെ ഓര്‍മ്മകളുമായി സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
മലയാളി സമാജം ദേശീയ സമിതി പ്രസിഡന്റ് മാലിക് മഖ്ബൂലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഷജീല ജോഷി അനുസ്മരണ പ്രഭാഷണം നടത്തി. കാല്‍പ്പനികതകളില്‍ മുങ്ങിക്കുളിച്ച ആവിഷ്‌കാരങ്ങളെ മാത്രം ശീലിച്ചുപോന്ന മലയാള സാഹിത്യത്തെ ജീവിതത്തിന്റെ പച്ചയായ വഴികളിലൂടെ കൈപിടിച്ച് നടത്തിയ എഴുത്തുകാരിലൊരാളാണ് തകഴി ശിവശങ്കരപ്പിള്ളയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അറുനൂറിലേറെ കഥകള്‍, മുപ്പതിലേറെ നോവലുകള്‍, ആത്മകഥാപരമായ മൂന്ന് കൃതികള്‍, ഒരു ജീവചരിത്രം, രണ്ട് നാടകങ്ങള്‍, ഒരു യാത്രാവിവരണം എന്നിവയെല്ലാം തകഴിയുടെ സാഹിത്യ സംഭാവനകളാണ്. വ്യക്തിയേക്കാള്‍ സമൂഹത്തിന്റെ ചിത്രങ്ങളാണ് തകഴിയുടെ രചനകളില്‍ കൂടുതലായി തെളിഞ്ഞുവരാറുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കടപ്പുറത്തിന്റെ പശ്ചാത്തലത്തില്‍ ഇതള്‍വിരിഞ്ഞ നിത്യപ്രണയത്തിന്റെ മായാത്ത സ്മാരകമായ 'ചെമ്മീന്‍', കര്‍ഷകത്തൊഴിലാളികളുടെ ആത്മരോദനങ്ങള്‍ വരച്ചിട്ട 'രണ്ടിടങ്ങഴി', ജാതിവ്യവസ്ഥയ്ക്ക് നേരെ ചോദ്യങ്ങളുയര്‍ത്തിയ 'തോട്ടിയുടെ മകന്‍', ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള മാറ്റവും അധഃസ്ഥിതന്റെ ഉണര്‍വ്വും അടയാളപ്പെടുത്തിയ 'കയര്‍', ബ്യൂറോക്രസിയുടെ കഥ പറയുന്ന 'ഏണിപ്പടികള്‍' എന്നിങ്ങനെ തനിക്ക് പരിചിതമായ ജനവിഭാഗങ്ങളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു അദ്ദേഹത്തിന്റെ ഓരോ കൃതിയുമെന്ന് ഷജീല ജോഷി അനുസ്മരിച്ചു.
തകഴിയുടെ അനശ്വര രചനകളായ ചെമ്മീന്‍, രണ്ടിടങ്ങഴി, ഏണിപ്പടികള്‍, ഒരു പെണ്ണും രണ്ടാണും തുടങ്ങിയ പല കൃതികളും പില്‍ക്കാലത്ത് ചലച്ചിത്രങ്ങളായി മാറിയിട്ടുണ്ട്. നാട്യങ്ങളോ കെട്ടുകാഴ്ചകളോ ഇല്ലാതെ നാടിന്റെ നന്മകളിലേക്ക് ഓരോ മലയാളിയെയും കൂട്ടിക്കൊണ്ടുപോയി കഥ പറഞ്ഞുറക്കിയ വിശ്വസാഹിത്യകാരന് മലയാളി സമാജം പ്രണാമമര്‍പ്പിച്ചു.
പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മുഹമ്മദ് നജാത്തി, സോഫിയ ഷാജഹാന്‍, അഷ്റഫ് ആലുവ, ഡോ. രശ്മി ചന്ദ്രന്‍, പി.ടി. അലവി, ഷിജു കലയപുരം, മുസ്തഫ ഹസന്‍, ജ്യോത്സന രഞ്ജിത്ത്, സമദ് റഹ്‌മാന്‍, ഫാത്തിമ ഷാന, സജിത്ത് രാമകൃഷ്ണന്‍, ലീനാ ഉണ്ണികൃഷ്ണന്‍, ജോയ് തോമസ് എന്നിവര്‍ സംസാരിച്ചു.
Related News