ലോകകപ്പ് ഫൈനലിലും ശേഷവും അര്‍ജന്റീന കളിക്കാര്‍ ഗ്രൗണ്ടില്‍ കാഴ്ചവെച്ച കൈയാങ്കളി അവരുടെ ആരാധകരെ പോലും നാണിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഒരു കാലത്ത് ബ്രസീലുൾപ്പെടെ ടീമുകൾ നടത്തിയ ഇടിപ്പൂരവുമായി താരതമ്യം ചെയ്യുമ്പോള്‍ ലിയാന്ദ്രൊ പരേദേസും എന്‍സൊ ഫെര്‍ണാണ്ടസുമൊക്കെ കാഴ്ചവെച്ചത് വെറും കടലാസ് പടക്കങ്ങള്‍ മാത്രം.
മനം മയക്കുന്ന കളിയുടെ ഉപാസകരായ ബ്രസീലും ഹംഗറിയും 1954 ലെ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ നടത്തിയ ഏറ്റുമുട്ടലാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഭീകരമായ പോരാട്ടം. കളിയഴകിന്റെ ടീമുകള്‍ ക്വാര്‍ട്ടറില്‍ മുഖാമുഖം വന്നപ്പോള്‍ ക്ലാസിക് പോരാട്ടമാണ് കാണികള്‍ പ്രതീക്ഷിച്ചത്. ഫൈനലിനു മുമ്പത്തെ ഫൈനല്‍ എന്ന് മാധ്യമങ്ങള്‍ ആവേശം കൊണ്ടു. പക്ഷെ 90 മിനിറ്റ് കണ്ടത് കൈയാങ്കളിയുടെ പൊടിപൂരമായിരുന്നു. മൂന്നു പേര്‍ ചുവപ്പ് കാര്‍ഡ് കണ്ടു. 42 ഫ്രീകിക്കുകള്‍ കളിയെ തടസ്സപ്പെടുത്തിക്കൊണ്ടേയിരുന്നു. കളി കഴിഞ്ഞ ശേഷവും കൈയാങ്കളി തുടര്‍ന്നു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട മത്സരമായി വിലയിരുത്തപ്പെടുന്ന ഈ കളി 'ബേണിലെ യുദ്ധം' എന്നാണ് അറിയപ്പെടുന്നത്. ബ്രസീല്‍ ചന്തമുള്ള പാസിംഗ് ഗെയിമിനു പകരം കൈക്കരുത്തിനെ ആയുധമാക്കി. ഹംഗറിയുടെ മാന്ത്രിക മാഗ്യാറുകള്‍ സന്തോഷപൂര്‍വം അതില്‍ പങ്കുചേര്‍ന്നു. ഹംഗറി 4-2 ന് ജയിച്ചുവെന്നത് ആ കളിയുടെ അടിക്കുറിപ്പ് മാത്രം.
മൃഗീയമായ അടിയായിരുന്നു അതെന്ന് അന്നത്തെ ഹംഗറി കോച്ച് ഗുസ്താവ് സെബെസ് ഓര്‍ക്കുന്നു. മത്സര ശേഷം കുപ്പിയേറ് കൊണ്ട സെബെസിന് മുഖത്ത് നാലു തുന്നല്‍ വേണ്ടിവന്നു. 'കളി ഞങ്ങള്‍ ജയിച്ച ശേഷവും അടി നിന്നില്ല. ബ്രസീലിന്റെ ഫൊട്ടോഗ്രാഫര്‍മാരും ആരാധകരും ഗ്രൗണ്ടിലേക്കിറങ്ങിയപ്പോള്‍ സംരക്ഷണത്തിനായി പോലീസിനെ വിളിക്കേണ്ടി വന്നു. ഡ്രസ്സിംഗ് റൂമിലേക്കുള്ള വഴിയിലും കളിക്കാര്‍ ഏറ്റുമുട്ടി. കളിക്കാരും ഒഫീഷ്യലുകളും ആരാധകരും കൈയില്‍ കിട്ടിയതു കൊണ്ടൊക്കെ അടിച്ചു' -സെബെസ് ഓര്‍മിച്ചു.
പരിക്കേറ്റ ഫെറഞ്ച് പുഷ്‌കാസ് ഇല്ലാതെയാണ് കിരീടപ്രതീക്ഷകളായ ഹംഗറി ഇറങ്ങിയത്. എന്നിട്ടും അവര്‍ പത്തു മിനിറ്റിനകം രണ്ടു ഗോളിന് മുന്നിലെത്തി. ഹംഗറിയുടെ ഏകപക്ഷീയ മുന്നേറ്റമായിരുന്നു കണ്ടത്. പെനാല്‍ട്ടിയില്‍നിന്ന് ദ്യാല്‍മ സാന്റോസ് നേടിയ ഗോള്‍ ബ്രസീലിന് പ്രതീക്ഷ നല്‍കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഹംഗറിക്ക് പെനാല്‍ട്ടി നല്‍കിയതോടെയാണ് കളി പരുക്കനായത്. കിക്ക് ലാന്റോസ് ഗോളാക്കി. പലതവണ ബ്രസീലിന്റെ ജേണലിസ്റ്റുകളും ഒഫീഷ്യലുകളും ഗ്രൗണ്ട് കൈയേറി. പോലീസ് എത്തിയാണ് ഓരോ തവണയും അവരെ ഓടിച്ചത്. ഫൗളുകളും ഇടികളും തുടര്‍ന്നുകൊണ്ടേയിരുന്നു. ഇംഗ്ലീഷുകാരനായ റഫറി ആര്‍തര്‍ എല്ലിസിന്റെ ശക്തമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ അപകടം ഉണ്ടായേനേ. എന്നാല്‍ റഫറിയുടെ നിലവാരത്തില്‍ പ്രതിഷേധം അറിയിച്ച് ബ്രസീല്‍ ഫിഫക്ക് പരാതി നല്‍കി. ഹംഗറിയെ സഹായിക്കാനുള്ള കമ്യൂണിസ്റ്റ് പദ്ധതിയുടെ ഭാഗമായാണ് റഫറി പ്രവര്‍ത്തിച്ചതെന്ന് അവര്‍ കുറ്റപ്പെടുത്തി. എല്ലിസിന്റെ കാറിനുനേരെ ബ്രസീലുകാര്‍ തുപ്പി. 'കമ്യൂണിസ്റ്റ്' എന്ന വിളികള്‍ക്കിടയിലാണ് അദ്ദേഹം രക്ഷപ്പെട്ടത്.
ജീവിതത്തിലെ ഏറ്റവും മികച്ച മത്സരത്തിനായാണ് താന്‍ വന്നതെന്നും എന്നാല്‍ കമ്യൂണിസ്റ്റ് ഹംഗറിയുടെ രാഷ്ട്രീയവും കത്തോലിക്കന്‍ ബ്രസീലിന്റെ വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലായി മത്സരം മാറിയെന്നും 1962 ല്‍ പുറത്തിറക്കിയ ആത്മകഥയില്‍ എല്ലിസ് വിലയിരുത്തി.
അടിപിടിയില്‍ പുഷ്‌കാസിന്റെ പങ്കും വിവാദമായി. ഗാലറിയിലിരുന്ന് കളി കണ്ട ഹംഗറിയുടെ ഗാലപ്പിംഗ് മേജര്‍ മത്സരം തീര്‍ന്നയുടനെ ഒരു കുപ്പി പൊട്ടിച്ച് ബ്രസീല്‍ താരത്തെ കുത്താനോങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ടായി. എന്നാല്‍ പുഷ്‌കാസ് അല്ല മറ്റൊരു കാണിയാണ് ഇതു ചെയ്തതെന്ന് വിശദീകരണം വന്നു. 1997 ല്‍ പുറത്തിറങ്ങിയ പുഷ്‌കാസിന്റെ ആത്മകഥ 'പുഷ്‌കാസ് ഓണ്‍ പുഷ്‌കസി'ല്‍ സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെ: 'മത്സരം കഴിഞ്ഞപ്പോഴാണ് പ്രശ്‌നം രൂക്ഷമായത്. കോച്ചിനു നേരെ കുപ്പിയേറുണ്ടായി. അതോടെ ഒരു ബ്രസീല്‍ താരത്തെ ഞാന്‍ പിടിച്ച് ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിലേക്ക് വലിച്ചു കൊണ്ടുവന്നു. അയാള്‍ വിറച്ചുപോയി. അതോടെ അയാളെ വെറുതെവിട്ടു'.
ക്വാര്‍ട്ടറില്‍ പുറത്തായി മടങ്ങിയെത്തിയ ബ്രസീലിനെ മാധ്യമങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്തത്. 'പൊരുതാനറിയുന്നവര്‍ക്ക് നമോവാകം' എന്നായിരുന്നു ഒരു പത്രത്തിന്റെ തലക്കെട്ട്.
Related News