ന്യൂദല്‍ഹി: ദല്‍ഹിയിലെ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധന വന്‍ വിവാദമായി വളരുന്നു. മുഖ്യമന്ത്രി രേഖാ ഗുപ്ത, മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, കോണ്‍ഗ്രസ് നേതാവും ദല്‍ഹി പാര്‍ലമെന്റ് ഇലക്ഷനിലെ സ്ഥാനാര്‍ഥിയുമായിരുന്ന കപില്‍ സിബാല്‍, മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ തുടങ്ങിവര്‍ക്ക് രേഖകളിലെ പൊരുത്തക്കേട് തെളിയിക്കാന്‍ നോട്ടീസ് ലഭിച്ചു. രേഖകള്‍ പരിശോധിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്തയെ പട്ടികയിലുള്‍പെടുത്തി.
ദല്‍ഹി മന്ത്രി പര്‍വേശ് സാഹിബ് സിങ്, ന്യൂദല്‍ഹി എം.പി. ബാന്‍സുരി സ്വരാജ് തുടങ്ങിയ പ്രമുഖരും രേഖകളില്‍ പൊരുത്തക്കേടുള്ള 33.1 ലക്ഷം പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. ദല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സെപ്റ്റംബര്‍ 19ന് പ്രസിദ്ധീകരിച്ച ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടികയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ഡ്രാഫ്റ്റ് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട 97.53 ലക്ഷം വോട്ടര്‍മാരില്‍ ഏകദേശം മൂന്നിലൊന്ന് പേരെയാണ് രേഖകളില്‍ പൊരുത്തക്കേടുള്ളവരുടെ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇവരുടെ വിവരങ്ങള്‍ അന്തിമ പട്ടികയില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് യോഗ്യത തെളിയിക്കണം.
ഇവരിലേറെ പേര്‍ക്കും 2002ലെ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് അധികൃതരുടെ വിശദീകരണം. അരവിന്ദ് കെജ്‌രിവാളിനൊപ്പം ഭാര്യ സുനിത കെജ്‌രിവാള്‍, മാതാപിതാക്കള്‍, മകന്‍ പുല്‍കിത് എന്നിവരും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, പര്‍വേശ് സാഹിബ് സിങ്ങിന്റെ പേരില്‍ നിലവിലെ പട്ടികയും മുന്‍ വിവരങ്ങളും തമ്മിലുള്ള പേരിലെ വ്യത്യാസമാണ് ചൂണ്ടിക്കാട്ടിയത്.
രേഖ ഗുപ്തയുടെ കേസില്‍ മാതാപിതാക്കളും മകളും തമ്മിലുള്ള രേഖപ്പെടുത്തിയ പ്രായവ്യത്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ നോട്ടീസ് ലഭിച്ചതിനു പിന്നാലെ ബൂത്ത് ലെവല്‍ ഓഫീസര്‍ സ്ഥലത്തെത്തി രേഖകള്‍ പരിശോധിക്കുകയും വിവരങ്ങള്‍ സാധൂകരിക്കുകയും ചെയ്തു. അതിനാല്‍ രേഖ ഗുപ്തയുടെ പേര് അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി സ്ഥിരീകരിച്ചതായി തിരഞ്ഞെടുപ്പ് അധികൃതര്‍ അറിയിച്ചു. അന്തിമ പട്ടിക നവംബര്‍ നാലിന് പ്രസിദ്ധീകരിക്കാനാണ് നിലവിലെ സമയക്രമം.
ബന്ധപ്പെട്ട വോട്ടര്‍മാര്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് തങ്ങളുടെ യോഗ്യത തെളിയിക്കാനുള്ള അവസരമുണ്ട്. 33.1 ലക്ഷം പേര്‍ പരിശോധനയ്ക്ക് ഫ്‌ലാഗ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ 19 വരെ 31.63 ലക്ഷം പേര്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയിരുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നടപടിയുടെ സുതാര്യതയെച്ചൊല്ലി സുപ്രീംകോടതിയില്‍ ഹര്‍ജിയുണ്ട്. കൃത്യമായ മാനദണ്ഡങ്ങളും നോട്ടീസ് ലഭിച്ചവരുടെ പേരുകളും വ്യക്തമാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജി സെപ്റ്റംബര്‍ 22ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.
ഡ്രാഫ്റ്റ് പട്ടികയില്‍നിന്ന് 47 ലക്ഷത്തിലധികം പേരുകള്‍ ഒഴിവാക്കപ്പെട്ടു. 33 ലക്ഷത്തിലധികം പേരെയാണ് വീണ്ടും രേഖാപരിശോധനയ്ക്ക് വിധേയരാക്കുന്നത്.
Related News