വാഷിംഗ്ടണ്‍: 260 ദിവസത്തിലേറെയായി മിഡില്‍ ഈസ്റ്റിലെ കടലില്‍ തുടരുന്ന യു.എസ്. വിമാനവാഹിനിക്കപ്പലായ യു.എസ്.എസ്. എബ്രഹാം ലിങ്കണിലെ ജീവനക്കാര്‍ കടുത്ത മാനസിക ബുദ്ധിമുട്ടുകളും ഭക്ഷ്യക്ഷാമവും നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ പസഫിക് മേഖലയിലുള്ള യു.എസ്.എസ്. ജോര്‍ജ് വാഷിംഗ്ടണ്‍ മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ചു. ഇറാനെതിരെയുള്ള യു.എസ്. യുദ്ധത്തിന് പിന്തുണ നല്‍കുന്ന ലിങ്കണ്‍, ചരിത്രത്തില്‍ ആദ്യമായി ഇടവേളകളൊന്നുമില്ലാതെ 260 ദിവസത്തിലധികം കടലില്‍ തുടരുകയാണ്. കപ്പലിലെ ദുരിതാവസ്ഥയില്‍ പെന്റഗണ്‍ മറുപടി പറയണമെന്ന് വിവിധ ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കപ്പലിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ 'പൂര്‍ണ്ണമായി വളച്ചൊടിച്ചതാണെന്ന്' പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രതികരിച്ചു.
ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാനവാഹിനിക്കപ്പലുകളുടെ സേവനം നീണ്ടുപോകുന്നത് സൈനികരുടെ മാനസികാരോഗ്യത്തെയും കുടുംബജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ കപ്പലുകളുടെയും യന്ത്രസാമഗ്രികളുടെയും തേയ്മാനവും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. യു.എസും ഇറാനും തമ്മിലുള്ള ശത്രുത കഴിഞ്ഞ ആഴ്ചകളില്‍ അയവുവരുത്തിയിട്ടുണ്ടെങ്കിലും, ഹോര്‍മുസ് കടലിടുക്കിലെ ഇറാനിയന്‍ തുറമുഖങ്ങളില്‍ യു.എസ്. നാവികസേന ഉപരോധം തുടരുകയാണ്. യുദ്ധം എങ്ങനെയവസാനിപ്പിക്കുമെന്ന കാര്യത്തില്‍ ട്രംപ് ഭരണകൂടം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
കഴിഞ്ഞ ആഴ്ച വിയറ്റ്നാമിലെ ഡാ നാംങ് തുറമുഖം വിട്ട യു.എസ്.എസ്. ജോര്‍ജ് വാഷിംഗ്ടണ്‍ മിഡില്‍ ഈസ്റ്റിലേക്കുള്ള യാത്രയിലാണെന്ന് യു.എസ്. നാവികസേനയുടെ പ്രസ്താവനയില്‍ പറയുന്നു. ഒരു ക്രൂയിസറും ഡിസ്‌ട്രോയറും അടങ്ങുന്ന കപ്പല്‍വ്യൂഹം സിംഗപ്പൂര്‍ കടലിടുക്ക് പിന്നിട്ടതായി കണ്ടെത്തിയിട്ടുണ്ട്. പസഫിക് - ഇന്ത്യന്‍ മഹാസമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന മലാക്കാ കടലിടുക്കിലൂടെ ജോര്‍ജ് വാഷിംഗ്ടണ്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കുന്ന പാതയിലാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. മിഡില്‍ ഈസ്റ്റില്‍ നിലവിലുള്ള രണ്ട് വിമാനവാഹിനിക്കപ്പലുകളില്‍ ഒന്നായ ലിങ്കണിന് പകരമായി വാഷിംഗ്ടണ്‍ എത്തും എന്ന് 'ദി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ നീക്കത്തോടെ, നിശ്ചിത കാലയളവിലേക്ക് പസഫിക് സമുദ്രത്തില്‍ യു.എസ്. വിമാനവാഹിനിക്കപ്പലുകളുടെ സാന്നിധ്യം ഉണ്ടാകില്ല. ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്തുനിന്ന് വ്യത്യസ്തമായി, മേഖലയിലെ ആധിപത്യ ശക്തിയായ ചൈനയെ യു.എസിനെയോ സഖ്യകക്ഷികളെയോ ആക്രമിക്കുന്നതില്‍ നിന്ന് തടയേണ്ട ഒരു ശക്തിയായി മാത്രം കണ്ടാല്‍ മതി എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കടലില്‍ തുടരുന്ന യു.എസ്.എസ്. എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലില്‍ ഭക്ഷ്യക്ഷാമവും തപാല്‍ സേവനങ്ങളും തടസ്സപ്പെുവെന്ന് യു.എസ്. നാവികസേന സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബര്‍ 21-ന് സാന്‍ ഡെഗോയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍, ഫെബ്രുവരി 28-ന് ഇറാന്‍ യുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായി ജനുവരിയിലാണ് മിഡില്‍ ഈസ്റ്റില്‍ എത്തിയത്. യുദ്ധരംഗമായതിനാല്‍ മിഡില്‍ ഈസ്റ്റിലെ പരമ്പരാഗത വിതരണ കേന്ദ്രങ്ങള്‍ തടസ്സപ്പെട്ടത് കപ്പലില്‍ പ്രതിസന്ധിയുണ്ടാക്കിയതായി നാവികസേന പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത് കപ്പലിലെ സാധനങ്ങളുടെ ലഭ്യതക്കുറവിനും കത്തുകള്‍ നഷ്ടപ്പെടുന്നതിനും കാരണമായി. 'ഭക്ഷണം, ശുചിത്വ വസ്തുക്കള്‍, തപാല്‍ എന്നിങ്ങനെ ദൗത്യത്തിന് അത്യാവശ്യമായ സാധനങ്ങള്‍ക്കാണ് നേതൃത്വം മുന്‍ഗണന നല്‍കിയത്,' എന്ന് വ്യക്തമാക്കിയ സേന, കപ്പലിലെ നാവികര്‍ക്ക് ഇപ്പോള്‍ ശുദ്ധജലവും ആരോഗ്യകരമായ ഭക്ഷണവും ലഭ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഉടന്‍ മടക്കം വേണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി; സാഹചര്യം ഞെട്ടിപ്പിക്കുന്നതെന്ന് റൂബെന്‍ ഗല്ലെഗോ
മെയ് മാസത്തില്‍ തിരികെ എത്തേണ്ടിയിരുന്ന കപ്പലിന്റെ ദൗത്യം നീളുന്നതില്‍ ഡെമോക്രാറ്റിക് നിയമകര്‍ത്താക്കള്‍ അന്വേഷണവും വിശദാംശങ്ങളും ആവശ്യപ്പെട്ടു. ഇറാനെതിരെയുള്ള സൈനിക നീക്കം നീണ്ടുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ ദൗത്യത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റി അംഗമായ കണക്റ്റിക്കട്ട് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലുമെന്തല്‍ നാവികസേനാ നേതൃത്വത്തിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. നാവികരോട് പെരുമാറുന്ന രീതി 'വെറുപ്പുളവാക്കുന്നത് മാത്രമല്ല, അപകടകരവുമാണ്' എന്ന് മറൈന്‍ കോര്‍പ്‌സ് മുന്‍ ഉദ്യോഗസ്ഥനും അരിസോണ സെനറ്ററുമായ റൂബെന്‍ ഗല്ലെഗോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കപ്പല്‍ സന്ദര്‍ശിക്കാന്‍ ഉന്നതതല സംഘത്തെ നയിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പനാമ സന്ദര്‍ശന വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ലിങ്കണിലെ നാവികരെ എത്രയും വേഗം നാട്ടിലെത്തിക്കാനും ജീവനക്കാരെ മാറ്റാനും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. അതേസമയം, കപ്പലിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. നാവികരുടെ സേവനം അവിശ്വസനീയമാണെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കപ്പലിലെ കുടുംബാംഗങ്ങള്‍ക്കായി നാവികസേനാ നേതൃത്വം കഴിഞ്ഞ ആഴ്ച ഒരു യോഗം സംഘടിപ്പിച്ചിരുന്നു. കപ്പലിനെ തിരിച്ചുവിളിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് നാവികസേന കമാന്‍ഡര്‍മാര്‍ ഈ യോഗത്തില്‍ ഉറപ്പുനല്‍കി. ഏപ്രിലില്‍ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ അത് 'വ്യാജം' എന്നായിരുന്നു നാവികസേനയുടെ പ്രതികരണം.
കപ്പലിലെ നാവികര്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കപ്പലില്‍ ആത്മഹത്യാ പ്രവണതകളോ ശ്രമങ്ങളോ വര്‍ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നാവികസേന അറിയിച്ചെങ്കിലും, സുരക്ഷാ കാരണങ്ങളും രോഗികളുടെ സ്വകാര്യതയും മുന്‍നിര്‍ത്തി കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറായില്ല.
ആഗസ്റ്റ് ആദ്യം ലിങ്കണിലെ ഒരു നാവികന്‍ കടലില്‍ ചാടിയിരുന്നതായി ഒരു മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഇയാളെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തി വൈദ്യസഹായം നല്‍കിയ ശേഷം തുടര്‍ചികിത്സയ്ക്കായി കപ്പലില്‍ നിന്ന് മാറ്റിയതായും അദ്ദേഹം അറിയിച്ചു. ഇത് ആത്മഹത്യാശ്രമമാണോ എന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടില്ല.
260 ദിവസത്തിലധികം കടലില്‍ കഴിയുകയും 10,000 വിമാന സര്‍വീസുകള്‍ നടത്തുകയും 1.5 ദശലക്ഷം പൗണ്ട് ആയുധങ്ങള്‍ പ്രയോഗിക്കുകയും ചെയ്ത എബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിലെ നാവികരും മറൈനുകളും ഇപ്പോഴും മികച്ച മനോവീര്യത്തോടെയാണ് നിലകൊള്ളുന്നതെന്നാണഅ കമാന്‍ഡിന്റെ അവകാശവാദം.
Related News