വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ആഗോള എണ്ണ ശേഖരം കുറഞ്ഞുവരുന്നതിനാല്‍ ജലപാത എത്രയും പെട്ടെന്ന് തുറന്നു പ്രവര്‍ത്തിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐ.ഇ.എ) മുന്നറിയിപ്പ് നല്‍കി. രണ്ട് ടാങ്കറുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഖ്വേഷ്ം ദ്വീപിന് സമീപം എണ്ണ കരയ്ക്കടിയുകയും ഒമാന്‍ തീരത്ത് വലിയ തോതില്‍ എണ്ണച്ചോര്‍ച്ചയുണ്ടാവുകയും ചെയ്തത് വലിയ പരിസ്ഥിതി ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇറാനെതിരെ സാമ്പത്തിക, സൈനിക സമ്മര്‍ദ്ദം ശക്തമാക്കാനാണ് അമേരിക്കയുടെ നീക്കം. സമാനതകളില്ലാത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വാഷിംഗ്ടണ്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍, കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലാണെന്ന വാദങ്ങള്‍ ടെഹ്റാന്‍ തള്ളി.
യുഎസില്‍ ഉപഭോക്തൃ ആത്മവിശ്വാസം കുത്തനെ ഇടിഞ്ഞു
ഇറാനുമായുള്ള യുദ്ധം സൃഷ്ടിച്ച ആശങ്കകളും നീണ്ടുനില്‍ക്കുന്ന പണപ്പെരുപ്പവും യുഎസ് സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചതായി പുതിയ ഡാറ്റ വ്യക്തമാക്കുന്നു. ആഗസ്റ്റില്‍ യുഎസില്‍ ഉപഭോക്തൃ ആത്മവിശ്വാസം കുത്തനെ ഇടിഞ്ഞു. തുടര്‍ച്ചയായ രണ്ട് മാസത്തെ മുന്നേറ്റത്തിന് ശേഷമാണ് ഈ ഇടിവെന്ന് മിഷിഗണ്‍ യൂണിവേഴ്‌സിറ്റി സര്‍വേ ഡയറക്ടര്‍ ജോവാന്‍ ഹു പറഞ്ഞു.
പ്രാഥമിക കണക്കുകള്‍ പ്രകാരം മുന്‍ മാസത്തെ 55.2 പോയിന്റില്‍ നിന്ന് ഉപഭോക്തൃ ആത്മവിശ്വാസം ആഗസ്റ്റില്‍ 51.0 പോയിന്റായി കുറഞ്ഞു. ഇത് വിപണി പ്രതീക്ഷിച്ചതിനേക്കാളും വളരെ താഴെയാണ്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തേക്കാള്‍ ഉയര്‍ന്ന നിലയിലായിരുന്ന പണപ്പെരുപ്പം യുദ്ധത്തോടെ വീണ്ടും കുതിച്ചുയര്‍ന്നു. വര്‍ഷങ്ങളായി ഉയര്‍ന്ന വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്ന യുഎസ് കുടുംബങ്ങള്‍ക്ക് ഇത് കനത്ത പ്രഹരമായി. അടുത്ത വര്‍ഷത്തെ പണപ്പെരുപ്പ പ്രതീക്ഷ ജൂലൈയിലെ 4.2 ശതമാനത്തില്‍ നിന്ന് ആഗസ്റ്റില്‍ 4.3 ശതമാനമായി ഉയര്‍ന്നതായും സര്‍വേ വ്യക്തമാക്കുന്നു.
യുഎസിന് നഷ്ടമായത് നാലിലൊന്ന് റീപ്പര്‍ ഡ്രോണുകള്‍
ഇറാനുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്കയ്ക്ക് കുറഞ്ഞത് 45 എം.ക്യൂ.-9 റീപ്പര്‍ (MQ-9 Reaper) നിരീക്ഷണ-ആക്രമണ ഡ്രോണുകള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഇത് യുഎസിന്റെ ആകെ പ്രവര്‍ത്തനക്ഷമമായ ഡ്രോണ്‍ ഫ്‌ലീറ്റിന്റെ നാലിലൊന്ന് വരും. നികുതിദായകര്‍ക്ക് 130 കോടി ഡോളറിലധികം സാമ്പത്തിക നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്ന് 'ദി വാഷിംഗ്ടണ്‍ പോസ്റ്റ്' ഉദ്ധരിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എല്ലാ വിമാനങ്ങളും ശത്രുക്കളുടെ ആക്രമണത്തിലാണ് തകര്‍ന്നുവീണതെന്ന് പറയാനാകില്ലെന്നും, ചില ഡ്രോണുകള്‍ നിയന്ത്രണ സംവിധാനങ്ങളുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നുവെന്നും ഔദ്യോഗിക വൃത്തം വ്യക്തമാക്കി.
ഫെബ്രുവരി 28-ന് സംഘര്‍ഷം ആരംഭിക്കുമ്പോള്‍ അമേരിക്കയുടെ കൈവശം ഏകദേശം 185 റീപ്പര്‍ ഡ്രോണുകള്‍ ഉണ്ടായിരുന്നു. ഇതില്‍ 165 എണ്ണം വ്യോമസേനയ്ക്കും 20 എണ്ണം മറൈന്‍ കോര്‍പ്‌സിനും കീഴിലുള്ളതായിരുന്നു. എന്നാല്‍ ഏഷ്യ-പസഫിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറൈന്‍ കോര്‍പ്‌സ് ഫ്‌ലീറ്റില്‍ യാതൊരു നഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജനറല്‍ അറ്റോമിക്‌സ് നിര്‍മ്മിച്ച എം.ക്യൂ.-9 റീപ്പര്‍, നിരീക്ഷണങ്ങള്‍ക്കും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ക്കും ഉപയോഗിക്കുന്ന റിമോട്ട് പൈലറ്റഡ് സംവിധാനമാണ്. 2007-ല്‍ യുഎസ് സായുധ സേനയുടെ ഭാഗമായതുമുതല്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മിഡില്‍ ഈസ്റ്റ്, അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നിവിടങ്ങളിലെ ദൗത്യങ്ങളിലും ഈ ആളില്ലാ വിമാനം വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.
ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും ലഭ്യത അനുസരിച്ച് ഒരു റീപ്പര്‍ ഡ്രോണിന്റെ നിര്‍മ്മാണച്ചെലവ് 3 മുതല്‍ 5 കോടി ഡോളര്‍ വരെ വരും. ഗ്രൗണ്ട് കണ്‍ട്രോള്‍ ശൃംഖലകളും ഉപഗ്രഹ ലിങ്കുകളും ആയുധങ്ങളും ഉള്‍പ്പെടുത്തുമ്പോള്‍ അന്താരാഷ്ട്ര കയറ്റുമതിയില്‍ ഇതിലും വലിയ തുക വരും. ഹോര്‍മുസ് കടലിടുക്കിന് മുകളിലൂടെ പറക്കുന്നതിനിടയിലാണ് നിരവധി റീപ്പര്‍ ഡ്രോണുകള്‍ വെടിവച്ചിടപ്പെട്ടതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണങ്ങളുടെ കൃത്യത കണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പോലും അമ്പരന്നിരുന്നു.
Related News