തിരുവനന്തപുരം: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ രാജ്യമൊട്ടാകെ ആഘോഷിച്ചു. സംസ്ഥാനതല ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദേശീയപതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. അതേസമയം, ചരിത്രത്തിലാദ്യമായി ന്യൂഡല്‍ഹി ചെങ്കോട്ടയിലെ കേന്ദ്ര ആഘോഷച്ചടങ്ങില്‍ ദേശീയ ഗീതമായ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചുവെന്നത് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി. വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ നിയമപരിരക്ഷ നല്‍കുന്ന പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഓണര്‍ (ഭേദഗതി) ബില്‍, 2026-ന് രാഷ്ട്രപതി അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ സുപ്രധാന തീരുമാനം നടപ്പിലാക്കിയത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ വന്ദേമാതരം ആലപിച്ചില്ല. എന്നാല്‍ ചില നേതാക്കളുടെ ഇടപെടലുകള്‍ ഉണ്ടായെങ്കിലും ഒഐസിസി ആസ്ഥാനത്തെ ആഘോഷ പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദേശീയപതാക ഉയര്‍ത്തിയത്. തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിന്നും പുഷ്പവൃഷ്ടി നടത്തി. വിവിധ സേനാവിഭാഗങ്ങള്‍, അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് തുടങ്ങിയവരുടെ ആകര്‍ഷകമായ പരേഡ് നടന്നു.
ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി പ്രധാന പ്രഖ്യാപനങ്ങളും നിലപാടുകളും വ്യക്തമാക്കി. സംസ്ഥാനത്ത് പ്രളയത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി അത്യാധുനിക ശാസ്ത്രീയ സംവിധാനങ്ങള്‍ നടപ്പിലാക്കും. ജനക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ ഔദാര്യവുമല്ല, മറിച്ച് ജനങ്ങളുടെ കൃത്യമായ അവകാശമാണ്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് രാജ്യം ഒറ്റക്കെട്ടായി മുന്നേറണം. ഏകവിള തോട്ടത്തില്‍ ഒരേയിനം മനുഷ്യരെ മാത്രം വളര്‍ത്തി, ഒരേ ഭാഷയും വിശ്വാസവും മാത്രം അടിച്ചേല്‍പ്പിച്ച് വെറുപ്പിന്റെ തുരുത്തുകള്‍ സൃഷ്ടിക്കുന്നതല്ല യഥാര്‍ത്ഥ ജനാധിപത്യം. പുതുതലമുറയ്ക്ക് സ്വന്തം കാലില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ വഴിയൊരുക്കണം. ലഹരിയെന്ന മഹാവിപത്തിനെ പടിയിറക്കുക സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയിലുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടന്നു. തലസ്ഥാനത്ത് ഔദ്യോഗിക ചടങ്ങുകളില്‍ പതിവുപോലെ ദേശീയഗാനമാണ് ആലപിച്ചതെങ്കിലും, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള ചില പ്രാദേശിക സ്ഥാപനങ്ങളില്‍ വന്ദേമാതരത്തോടെയാണ് പതാക ഉയര്‍ത്തിയത്.
'ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന ദേശീയ ആഘോഷച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി. ചടങ്ങില്‍ ദേശീയഗാനം ആലപിച്ച ശേഷമാണ് ദേശീയ ഗീതമായ വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചത്. ചരിത്രത്തിലാദ്യമായാണ് സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം മുഴുവനായും ആലപിക്കുന്നത്. വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം നിലവില്‍ വന്ന ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമാണിത്.
ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് സേവാദളിന്റെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ചത്. ചടങ്ങില്‍ സേവാദള്‍ പ്രവര്‍ത്തകര്‍ വന്ദേമാതരം മുഴുവനായി ആലപിച്ചു. ഗാനാലാപനത്തിനിടയില്‍ ചില നേതാക്കള്‍ ഇടപെട്ട് ഇത് ചുരുക്കാന്‍ ശ്രമിച്ചെങ്കിലും സേവാദള്‍ പ്രവര്‍ത്തകര്‍ ആലാപനം പൂര്‍ത്തിയാക്കുകയാണുണ്ടായത്. സ്വാതന്ത്ര്യസമരകാലം മുതല്‍ക്കേ വന്ദേമാതരത്തിന്റെ ചില വരികള്‍ ഒഴിവാക്കണമെന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. എല്ലാ വിഭാഗം ആളുകള്‍ക്കും ഒരുപോലെ ആലപിക്കാന്‍ പ്രയാസമുള്ള വരികള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം നിര്‍ബന്ധമാക്കരുത് എന്നതായിരുന്നു പാര്‍ട്ടിയുടെ പരമ്പരാഗത നിലപാട്. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, അജയ് മാക്കന്‍, സേവാദള്‍ ദേശീയ അധ്യക്ഷന്‍ വി.ബി. ശ്രീനിവാസ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
Related News