പ്രയാഗ് രാജ് : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള ഡ്രസ് കോഡ് ലംഘിക്കാന്‍ ഒരു വിദ്യാര്‍ഥിക്കും അവകാശമില്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ സുകന്യ റിസ്‌വി എന്ന വിദ്യാര്‍ഥിനി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജെ.ജെ. മുനീര്‍, ജസ്റ്റിസ് ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്.
:
പ്രയാഗ്‌രാജിലെ സ്വകാര്യ സ്‌കൂളില്‍ 10-ാം ക്ലാസ് പൂര്‍ത്തിയാക്കി 11-ാം ക്ലാസ് പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു ഹര്‍ജിക്കാരി. ഹര്‍ജിക്കാരിയുടെ വാദം: 6-ാം ക്ലാസ് മുതല്‍ താന്‍ ഹിജാബ് ധരിച്ചാണ് സ്‌കൂളില്‍ എത്തിയിരുന്നതെന്നും, ഹിജാബും ശിരോവസ്ത്രവും ഇസ്ലാമിക ആചാരപ്രകാരം അവിഭാജ്യ ഘടകമാണെന്നും വിദ്യാര്‍ഥിനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹിജാബ് ഡ്രസ് കോഡിന്റെ ലംഘനമാണെന്ന് കാട്ടി മാനേജ്മെന്റ് പ്ലസ് വണ്‍ പ്രവേശനം നിഷേധിച്ച സാഹചര്യത്തിലാണ് മാതാവ് മുഖേന ഹൈക്കോടതിയെ സമീപിച്ചത്.
ധരിച്ചില്ലെങ്കില്‍ വിശ്വാസം അപകടത്തിലാകുന്ന തരത്തില്‍ ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ആചാരമല്ലെന്ന് മുന്‍കാല വിധികള്‍ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. ഹിജാബ് ഒഴിവാക്കാനാവാത്ത ആചാരമാണെന്ന് തെളിയിക്കുന്ന വസ്തുതകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരിക്ക് സാധിച്ചിട്ടില്ല. സ്‌കൂളിലെ മറ്റ് ക്ലാസുകളിലെ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇസ്ലാം മതവിഭാഗത്തില്‍പെടുന്ന മറ്റ് വിദ്യാര്‍ഥികളാരും ഹിജാബ് ധരിക്കുന്നില്ലെന്ന് വ്യക്തമായി.
തുല്യതയും അച്ചടക്കവും വിവേചനരഹിതമായ അന്തരീക്ഷവും ഉറപ്പാക്കുന്ന ഡ്രസ് കോഡ് തീരുമാനിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
Related News