വാഷിംഗ്ടണ്‍: ഇറാനിലേക്കുള്ള സാമ്പത്തിക സഹായങ്ങള്‍ പൂര്‍ണ്ണമായും തടയുകയെന്ന ലക്ഷ്യത്തോടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 'ഇക്കണോമിക് ഡി-ഡേ' (Economic D-Day) പദ്ധതിക്ക് പ്രധാന വെല്ലുവിളിയായി ചൈന. ഉപരോധം ശക്തമാക്കിയതോടെ ഇറാന്റെ എണ്ണക്കയറ്റുമതി വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ടെങ്കിലും, ഇറാന്റെ എണ്ണ പ്രധാനമായും വാങ്ങുന്ന ചൈനയെ മറികടക്കാതെ വാഷിംഗ്ടണിന് ഈ നീക്കം പൂര്‍ണ്ണ വിജയത്തിലെത്തിക്കാന്‍ കഴിയില്ല.
ഇറാന്റെ എണ്ണക്കയറ്റുമതിയുടെ വലിയൊരു പങ്കും ചൈനയിലേക്കാണ് പോകുന്നത്. 2025-ലെ കണക്കുകള്‍ പ്രകാരം ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 80 ശതമാനത്തിലധികവും ചൈനയിലേക്കായിരുന്നുവെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 90 ശതമാനത്തോളമാണ് ചൈനയുടെ വിഹിതമെന്നാണ് സി.എന്‍.എന്‍ ചൂണ്ടിക്കാണിക്കുന്നത്.
'യു.എസ് ഉപരോധത്തില്‍ നിന്ന് ആര്‍ക്കും ഇളവുണ്ടാകില്ല' എന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് വ്യക്തമാക്കിയെങ്കിലും, തന്റെ പ്രഖ്യാപനത്തില്‍ അദ്ദേഹം ചൈനയുടെ പേര് എടുത്തുപറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. പല രാജ്യങ്ങളുമായും യു.എസ് ഇത് സംബന്ധിച്ച് നയതന്ത്ര ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
ചൈനീസ് കമ്പനികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് ബീജിംഗുമായുള്ള യു.എസ് ബന്ധം കൂടുതല്‍ വഷളാക്കുമെന്ന ഭയമാണ് ട്രംപ് ഭരണകൂടത്തിനുള്ളത്. അടുത്ത മാസം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് വാഷിംഗ്ടണ്‍ സന്ദര്‍ശിക്കാനിരിക്കെ, നിലവിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാണ്. വ്യാപാരം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തായ്വാന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലവില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
അതേസമയം, യു.എസിന്റെ ഈ ഭീഷണിയെ ചൈന ശക്തമായി എതിര്‍ത്തു. ഏകപക്ഷീയമായ ഉപരോധങ്ങളും സമ്മര്‍ദ്ദങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്നും കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നയിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിന്‍ ജിയാന്‍ വ്യക്തമാക്കി.
ഇറാന്‍ എണ്ണ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായി പുറത്താകുന്നത് ആഗോളതലത്തില്‍ ഇന്ധനവില വര്‍ദ്ധനവിന് കാരണമാകുമെന്ന ആശങ്കയും യു.എസിനുണ്ട്. യു.എസില്‍ ഇപ്പോള്‍ തന്നെ പെട്രോള്‍ വില ഗാലന് 4.10 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ, നിഴല്‍ കപ്പലുകള്‍ (Shadow fleets) വഴിയുള്ള നിയമവിരുദ്ധ എണ്ണക്കടത്തും ഉപരോധങ്ങള്‍ നടപ്പിലാക്കുന്നതിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.
Related News