തൊഴില്‍, പരീക്ഷാ ക്രമക്കേടുകള്‍, യുവജനപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ജെന്‍ സി എന്നറിയപ്പെടുന്ന യുവ തലമുറയിലെ ധീരരായ യുവതീയുവാക്കളാണ്. എന്നാല്‍ നിയമനിര്‍മാണ സഭകളില്‍ എത്തിപ്പെടുന്ന ജെന്‍ സി തലമുറയിലെ ബഹുഭൂരിഭാഗവും നേതാക്കളുടെ മക്കളെന്ന് കണ്ടെത്തല്‍. ഇതില്‍ രാഷ്ട്രീയഭേദമില്ല. 1997 നും 2012നുമിടയില്‍ ജനിച്ച ഇപ്പോള്‍ 14-29 പ്രായമുള്ളവരെയാണ് ജെന്‍ സി എന്നറിയപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 25 വയസ്സ് വേണമെന്നതിനാല്‍ ഈ വിഭാഗത്തില്‍ പെടുന്ന 26 പേര്‍ മാത്രമേ ഇപ്പോള്‍ പാര്‍ലമെന്റിലും നിയമസഭകളിലുമുള്ളൂ. അതില്‍ 13 പേരും നേതാക്കളുടെ മക്കളാണ്. ലോക്‌സഭയിലാണ് ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം. ആറ് ജെന്‍ സി എം.പിമാരില്‍ അഞ്ചു പേരും നേതാക്കളുടെ കുടുംബത്തില്‍ നിന്നാണ്. വിവിധ നിയമസഭകളിലെ 20 ജെന്‍ സി എം.എല്‍.എമാരില്‍ എട്ട് പേരും രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നാണ്.
40 വയസ്സില്‍ താഴെയുള്ളവരെ പരിഗണിച്ചാലും ഇതു തന്നെയാണ് അവസ്ഥ. ബഹുഭൂരിഭാഗം നിയമസാമാജികരും വന്നത് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബങ്ങളിലെ അംഗങ്ങളെന്ന നിലയിലാണ്. 40ല്‍ താഴെയുള്ള ഒമ്പത് ലോക്‌സഭാ എം.പിമാരുണ്ട് ബി.ജെ.പിക്ക്. അതില്‍ അഞ്ചു പേരും നേതാക്കളുടെ മക്കളാണ്. കോണ്‍ഗ്രസിലെ ഏഴ് എം.പിമാരില്‍ നാലു പേരാണ് കുടുംബ മഹിമയുടെ തണലില്‍ ലോക്‌സഭയിലെത്തിയത്. സമാജ് വാദി പാര്‍ട്ടിയിലെ ഏഴ് പേരില്‍ ആറും തെലുഗുദേശം പാര്‍ട്ടിയിലെ നാലില്‍ നാലും നേതാക്കളുടെ മക്കള്‍.
31 നിയമസഭകളിലായി 344 പേരാണ് 40ല്‍ താഴെ പ്രായമുള്ളവര്‍. അതില്‍ 121 പേരും രാഷ്ട്രീയ കുടുംബമഹിമയുടെ തണല്‍ പറ്റിയാണ് അധികാരത്തിലേറിയത്. ഏഴ് സംസ്ഥാനങ്ങളില്‍ ജെന്‍ സി എം.എല്‍.എമാരില്‍ മഹാഭൂരിപക്ഷവും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. ഒഡിഷയില്‍ പതിനാറില്‍ പതിനാലും മഹാരാഷ്ട്രയില്‍ പതിനാറില്‍ പന്ത്രണ്ടും ഉത്തര്‍പ്രദേസില്‍ മുപ്പത്തിരണ്ടില് ഇരുപത്തിമൂന്നും കര്‍ണാടകയിലും ഹരിയാനയിലും ഒമ്പതില്‍ അഞ്ചും യുവ എം.എല്‍.എമാര്‍ നേതാക്കളുടെ കുടുംബത്തില്‍ നിന്നാണ്. കേരളവും തമിഴ്‌നാടും പശ്ചിമബംഗാളുമാണ് താരതമ്യേന മെച്ചം. കേരളത്തിലെ 16 യുവ എം.എല്‍.എമാരില്‍ ഒരാള്‍ മാത്രമാണ് കുടുംബമഹിമയുടെ പേരില്‍ തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്‌നാട്ടില്‍ 47 യുവ എംഎല്‍എമാരില്‍ മൂന്നുപേരും പശ്ചിമ ബംഗാളില്‍ 45 പേരില്‍ അഞ്ചുപേരുമാണ് രാഷ്ട്രീയ പാരമ്പര്യമുള്ളത്.
ലോക്‌സഭയില്‍ അഭിഷേക് ബാനര്‍ജി, ശ്രികാന്ത് ഷിന്‍ഡെ, കരണ്‍ ഭൂഷണ്‍ സിങ്, പ്രിയങ്ക ജാര്‍കിഹോളി, ശംഭവി ചൗധരി തുടങ്ങിയവര്‍ രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.
യുവജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം വര്‍ധിച്ചുവരുന്നുണ്ടെങ്കിലും, അധികാര കേന്ദ്രങ്ങളിലേക്കുള്ള വഴി ഇപ്പോഴും കുടുംബപാരമ്പര്യമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
Related News