ബെല്‍ഗ്രേഡ്: ബോസ്‌നിയന്‍ മുസ്ലിംകള്‍ക്കെതിരായ കൂട്ടക്കൊലകള്‍ക്കും സരയേവോ ഉപരോധത്തിനും നേതൃത്വം നല്‍കിയ ബോസ്‌നിയന്‍ സെര്‍ബ് സൈനിക മേധാവി റാറ്റ്‌കോ മ്ലാഡിച്ച് (84) നെതര്‍ലന്‍ഡ്‌സിലെ ഹേഗിലെ ജയിലാശുപത്രിയില്‍ മരിച്ചു. 1990കളിലെ ബാല്‍ക്കന്‍ യുദ്ധകാലത്ത് നടന്ന യുദ്ധക്കുറ്റങ്ങള്‍ക്കും വംശഹത്യക്കുമാണ് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക െ്രെടബ്യൂണല്‍ 2017ല്‍ അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
1992 മുതല്‍ 1995 വരെ നീണ്ട ബോസ്‌നിയന്‍ യുദ്ധത്തില്‍ മ്ലാഡിച്ചിന്റെ നേതൃത്വത്തിലുള്ള ബോസ്‌നിയന്‍ സെര്‍ബ് സേന സരയേവോയെ വര്‍ഷങ്ങളോളം ഉപരോധിക്കുകയും നഗരത്തിന് നേരെ പീരങ്കിയാക്രമണങ്ങളും വെടിവെപ്പും നടത്തുകയും ചെയ്തു. നൂറുകണക്കിന് സാധാരണക്കാര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. സെര്‍ബ് സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ബോസ്‌നിയന്‍ മുസ്ലിംകളെയും ക്രൊയേഷ്യക്കാരെയും തടങ്കല്‍പ്പാളയങ്ങളിലടച്ച് പീഡിപ്പിക്കുകയും നിരവധിപേരെ വിചാരണ കൂടാതെ വധിക്കുകയും ചെയ്തതായി അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.
1995 ജൂലൈയില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന സെബ്രെനിറ്റ്‌സ പിടിച്ചെടുത്ത സെര്‍ബ് സേന 8,000ത്തിലധികം ബോസ്‌നിയന്‍ മുസ്ലിം പുരുഷന്മാരെയും ബാലന്മാരെയും പിടിച്ചുകൊണ്ടുപോയി കൂട്ടക്കൊല ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ നടന്ന ഏറ്റവും വലിയ വംശഹത്യയായി ഈ സംഭവത്തെ അന്താരാഷ്ട്ര കോടതി വിശേഷിപ്പിച്ചിരുന്നു. മ്ലാഡിച്ച് ഈ കൂട്ടക്കൊലയ്ക്ക് നേരിട്ട് നേതൃത്വം നല്‍കിയെന്നാണ് കോടതി കണ്ടെത്തിയത്.
2002 മുതല്‍ ഒളിവില്‍ കഴിഞ്ഞ മ്ലാഡിച്ചിനെ 2011ല്‍ സെര്‍ബിയയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഹേഗിലേക്ക് കൈമാറി. കുറ്റങ്ങള്‍ നിഷേധിച്ച അദ്ദേഹം വിധി പ്രഖ്യാപിക്കുമ്പോഴും ജഡ്ജിമാരെ അധിക്ഷേപിച്ചിരുന്നു.
നീതിക്കു വേണ്ടിയുള്ള തങ്ങളുടെ പ്രയാണം മ്ലാഡിച്ചിന്റെ മരണത്തോടെ അവസാനിക്കുന്നില്ലെന്ന് സെബ്രെനിറ്റ്‌സയിലെ ഇരകളുടെ കുടുംബങ്ങളുടെ സംഘടനയായ മദേഴ്‌സ് ഓഫ് സെബ്രെനിറ്റ്‌സ പ്രതികരിച്ചു. ബോസ്‌നിയന്‍ സെര്‍ബ് സമൂഹത്തിലെ ചിലര്‍ ഇന്നും അദ്ദേഹത്തെ നായകനായി വിശേഷിപ്പിക്കുന്നതില്‍ അവര്‍ നിരാശ പ്രകടിപ്പിച്ചു. ബാള്‍ക്കനിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും ഇരകള്‍ക്ക് സത്യവും നീതിയും നഷ്ടപരിഹാരവും ലഭ്യമാക്കാനുമുള്ള ശ്രമങ്ങള്‍ തുടരണമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു.
Related News