ന്യൂദല്‍ഹി: വിദേശ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ബിരുദം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ വൈദ്യവൃത്തിക്ക് അനുമതി ലഭിക്കുന്നതിനുള്ള ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് (FMG) സ്‌ക്രീനിംഗ് പരീക്ഷയുടെ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കില്ലെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS). ഇത് പ്രവേശന പരീക്ഷയല്ല, ഇന്ത്യയില്‍ ചികിത്സ നടത്താനുള്ള യോഗ്യത നിര്‍ണയിക്കുന്ന സ്‌ക്രീനിംഗ് പരീക്ഷയാണെന്നും അതിനാല്‍ നിലവാരം കുറയ്ക്കാനാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
പരീക്ഷയുടെ കടുപ്പം, വിജയം നിര്‍ണയിക്കുനനതിലെ സുതാര്യതയില്ലായ്മ, പരീക്ഷാ കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യക്കുറവ് തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ ഒരാഴ്ചയിലേറെയായി പ്രതിഷേധം തുടരുന്നതിനിടെയാണ് എന്‍.ബി.ഇ.എം.എസ് നിലപാട് വ്യക്തമാക്കിയത്. ജൂണില്‍ നടന്ന പരീക്ഷ എഴുതിയവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കില്ലെന്നും ആവശ്യമായ തയ്യാറെടുപ്പ് നടത്തിയ വിദ്യാര്‍ഥികള്‍ പരീക്ഷ വിജയിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, സെപ്‌സിസ്, സങ്കീര്‍ണ ഗര്‍ഭധാരണം, കുട്ടികളിലെ അടിയന്തര ചികിത്സ തുടങ്ങിയ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ പ്രാവീണ്യം ഉറപ്പാക്കുന്നതിനാണ് കുറഞ്ഞ യോഗ്യതാ നിലവാരം നിലനിര്‍ത്തുന്നതെന്ന് എന്‍.ബി.ഇ.എം.എസ് വ്യക്തമാക്കി.
ആദ്യമായി പരീക്ഷ എഴുതുന്നവരുടെ വിജയശതമാനം താരതമ്യേന ഉയര്‍ന്നതാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ പങ്കെടുത്തവരുടെ വിജയശതമാനം 35.74 ശതമാനം മാത്രമായിരുന്നു. രണ്ടാം തവണ പരീക്ഷ എഴുതിയവരില്‍ ഇത് 21.45 ശതമാനവും, അഞ്ചിലധികം തവണ പരീക്ഷയെഴുതിയവരില്‍ 3.29 ശതമാനവും ആയി കുറഞ്ഞു. 2025 ഡിസംബര്‍ പരീക്ഷയില്‍ ആദ്യശ്രമക്കാരുടെ വിജയശതമാനം 47.53 ശതമാനമായപ്പോള്‍, അഞ്ചിലധികം ശ്രമം നടത്തിയവരുടേത് 5.58 ശതമാനം മാത്രമായിരുന്നു.
റി്ട്ടയേഡ് എയര്‍ മാര്‍ഷല്‍ ഡോ. പവന്‍ കപൂര്‍ അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതി ഡോക്ടര്‍മാരുടെ പരാതികള്‍ പരിശോധിച്ചിരുന്നു. നിലവില്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്തുന്ന എഫ്.എം.ജി പരീക്ഷ മൂന്നു തവണയായി വര്‍ധിപ്പിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിലൂടെ വിദേശത്ത് മെഡിക്കല്‍ ബിരുദം നേടിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
Related News