കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ഉണ്ടായ വിനാശകരമായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 400 കടക്കുന്നു. ഏകദേശം 1,500 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ത്യന്‍ പൗരന്മാരുടെ സ്ഥിതിയാണ് ഏറ്റവും കൂടുതല്‍ ആശങ്കയുണര്‍ത്തുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വിവരമനുസരിച്ച് 290 ഇന്ത്യന്‍ പൗരന്മാര്‍ ഇപ്പോഴും കാണാതായവരുടെ പട്ടികയിലാണ്. അപ്പര്‍ ത്രിശൂലി-1 ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന 33 ഇന്ത്യന്‍ തൊഴിലാളികളെ ഇതിനകം സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവരില്‍ 21 പേര്‍ തമിഴ്‌നാട്ടുകാരാണ്.
ഹെലികോപ്റ്ററുകളുടെ സഹായത്തോടെ 796 പേരെയും കരമാര്‍ഗം മറ്റൊരു 796 പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി നേപ്പാള്‍ പൊലീസ് അറിയിച്ചു. ദുരന്തബാധിതര്‍ക്കായി ഇന്ത്യ 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും അവശ്യ മരുന്നുകളും നേപ്പാളിലേക്ക് അയച്ചു.
പ്രളയം ഉണ്ടായ പ്രദേശത്ത് രൂപംകൊണ്ട കൃത്രിമ തടാകം വീണ്ടും കരകവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്ന് ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ കൂടുതല്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ നടപടികളും അതീവ ജാഗ്രതയോടെ തുടരുകയാണ്.
നേപ്പാള്‍ടിബറ്റ് അതിര്‍ത്തിയിലെ റസുവ ജില്ലയിലാണ് ശക്തമായ മിന്നല്‍പ്രളയമുണ്ടായത്.
കാണാതായ ഇന്ത്യക്കാരില്‍ നൂറിലേറെ പേര്‍ കൈലാസ മാനസ സരോവറിലേക്കുള്ള തീര്‍ഥാടകരാണ്. ഇന്ത്യന്‍ വിനോദസഞ്ചാരികളും നേപ്പാള്‍ടിബറ്റ് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരും അപകടത്തില്‍ പെട്ടിട്ടുണ്ട്. ഭോട്ടെകോശി നദീതടത്തിലും റസുവ മേഖലയിലുമുള്ള നിരവധി വീടുകള്‍, റോഡുകള്‍, പാലങ്ങള്‍, വാഹനങ്ങള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നതായി വ്യോമദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. മഴയില്ലാതെയാണ് മിന്നല്‍പ്രളയം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. മഞ്ഞുമലകള്‍ തകര്‍ന്നതും തുടര്‍ന്നുണ്ടായ അവശിഷ്ട പ്രവാഹവുമാണ് മിന്നല്‍പ്രളയത്തിന്റെ കാരണമെന്നാണ് യു.എസ് ജിയോളജിക്കല്‍ സര്‍വെ അഭിപ്രായപ്പെടുന്നത്. പ്രളയത്തില്‍ കുടുംബാംഗങ്ങളെ കണ്ണുമുന്നില്‍ ഒഴുക്കിക്കൊണ്ടുപോയതായി ചില രക്ഷപ്പെട്ടവര്‍ വേദനയോടെ വെളിപ്പെടുത്തി. ഇന്ത്യ, അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസത്തിനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Related News