ഇറാന്‍-യു.എസ് യുദ്ധം ഗള്‍ഫിന്റെ സൈനിക സുരക്ഷാ തന്ത്രങ്ങളില്‍ എന്തു മാറ്റമാണ് വരുത്തിയത്? ആറു മാസത്തിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലും മറ്റു രാജ്യങ്ങളുമായും നിലവില്‍ വന്ന സൈനിക സഹകരണ കരാറുകളെക്കുറിച്ച് എഴുതുകയാണ് സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ പോളിസി റിസര്‍ച്ച് വൈസ് പ്രസിഡന്റ് റാഷിദ് അല്‍മുഹന്നദി. വലിയ മാറ്റങ്ങളാണ് ഈ ആറു മാസക്കാലത്ത് ഉണ്ടായതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഇറാനുമായുള്ള യുദ്ധം ഗള്‍ഫ് മേഖലയിലെ സുരക്ഷാ കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അമേരിക്കയുടെ സൈനിക സംരക്ഷണത്തെ മാത്രം ആശ്രയിച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ പരസ്പര സഹകരണത്തിനും പുതിയ പ്രതിരോധ സഖ്യങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നു.
2025 ജൂണില്‍ ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണമാണ് ഈ മാറ്റങ്ങള്‍ക്ക് തുടക്കമായത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നഗരങ്ങള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, എണ്ണവാതക കേന്ദ്രങ്ങള്‍, കപ്പല്‍ ഗതാഗതം എന്നിവയെ എളുപ്പത്തില്‍ ലക്ഷ്യമിടാമെന്ന് യുദ്ധം തെളിയിച്ചു. ഇതോടെ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കുന്നതിനൊപ്പം സുരക്ഷാ പങ്കാളിത്തവും വിപുലീകരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.
അടുത്തിടെ സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നിവര്‍ തമ്മില്‍ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാര്‍ ഈ പുതിയ നീക്കത്തിന്റെ പ്രധാന ഉദാഹരണമാണ്. മൂന്ന് രാജ്യങ്ങളില്‍ ഒന്നിനെതിരെയുള്ള ആക്രമണം എല്ലാവര്‍ക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കി സംയുക്തമായി പ്രതികരിക്കുമെന്നതാണ് കരാറിന്റെ അടിസ്ഥാനം. സംയുക്ത സൈനിക പരിശീലനം, വ്യോമ പ്രതിരോധം, രഹസ്യാന്വേഷണ വിവര കൈമാറ്റം, പ്രതിരോധ വ്യവസായ സഹകരണം എന്നിവയും കരാറിന്റെ ഭാഗമാണ്.
ഇതിനൊപ്പം ഖത്തറും ബ്രിട്ടനും തമ്മിലുള്ള സംയുക്ത ടൈഫൂണ്‍ യുദ്ധവിമാന സ്‌ക്വാഡ്രണ്‍ കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്. ഖത്തറും തുര്‍ക്കിയും സംയുക്ത സൈനിക കമാന്‍ഡ് സംവിധാനവും ശക്തിപ്പെടുത്തുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായുള്ള സൈനിക ബന്ധങ്ങള്‍ വികസിപ്പിക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നു.
എന്നാല്‍ ഇതെല്ലാം അമേരിക്കയ്ക്ക് പകരം മറ്റൊരു സുരക്ഷാ കവചം സൃഷ്ടിക്കാനുള്ള ശ്രമമല്ല. മറിച്ച് അമേരിക്കയെ പ്രധാന സുരക്ഷാ പങ്കാളിയായി നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ബഹുതല സുരക്ഷാ ശൃംഖല രൂപപ്പെടുത്തുകയാണ് ലക്ഷ്യം. അമേരിക്കയെ മാത്രം ആശ്രയിക്കുന്നത് ബുദ്ധിപരമല്ലെന്നാണ് നിഗമനം.
വിദഗ്ധരുടെ അഭിപ്രായത്തില്‍, ഭാവിയിലെ ഗള്‍ഫ് സുരക്ഷ ഒരു വലിയ സൈനിക സഖ്യത്തെ അടിസ്ഥാനമാക്കിയാകില്ല. പകരം ഭീഷണിയുടെ സ്വഭാവമനുസരിച്ച് വിവിധ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വഴക്കമുള്ള സംവിധാനമായിരിക്കും രൂപപ്പെടുക. കരാറുകളില്‍ ഒപ്പുവയ്ക്കുന്നതിലും പ്രധാനമാണ് യഥാര്‍ഥ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ വിവരങ്ങള്‍ കൈമാറാനും സംയുക്തമായി തീരുമാനമെടുക്കാനും സൈനികമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള ശേഷി. ഈ യുദ്ധത്തിന്റെ ഏറ്റവും വലിയ പാഠവും അതുതന്നെയാണെന്നാണ് വിലയിരുത്തല്‍.
Related News