ന്യൂഡല്‍ഹി/തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമങ്ങള്‍ക്കും കാര്‍ഷിക നയങ്ങള്‍ക്കുമെതിരെ വിവിധ ട്രേഡ് യൂണിയനുകളും കര്‍ഷക സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു. ബാങ്കിംഗ് ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങളെ പണിമുടക്ക് സാരമായി ബാധിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, എ.ഐ.ബി.ഇ.എ, ബി.ഇ.എഫ്.ഐ തുടങ്ങിയ പ്രമുഖ യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു. ഡിജിറ്റല്‍ ഇടപാടുകള്‍ തടസ്സമില്ലാതെ നടക്കുന്നുണ്ടെങ്കിലും ശാഖകളിലെ നേരിട്ടുള്ള സേവനങ്ങളും ചെക്ക് ക്ലിയറന്‍സും വൈകാനാണ് സാധ്യത.
നാല് പുതിയ ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി തുടങ്ങി പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്. രാജ്യത്തെ 600-ഓളം ജില്ലകളിലായി ഏകദേശം 30 കോടി തൊഴിലാളികള്‍ സമരത്തില്‍ പങ്കുചേരുന്നുണ്ടെന്നാണ് യൂണിയനുകള്‍ അവകാശപ്പെടുന്നത്. കേരളത്തില്‍ പണിമുടക്ക് പൂര്‍ണ്ണമാണ്. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങാത്തതും ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ സഹകരിക്കുന്നതും സാധാരണക്കാരെ വലച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവാണ്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. പുതിയ കരാര്‍ ഇന്ത്യന്‍ വിപണിയില്‍ വിലകുറഞ്ഞ അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കുമിഞ്ഞുകൂടാന്‍ ഇടയാക്കുമെന്നും ഇത് ആഭ്യന്തര കര്‍ഷകരെ ചതിക്കുന്നതിന് തുല്യമാണെന്നും എസ്.കെ.എം കണ്‍വീനര്‍ ഹനന്‍ മൊല്ല ആരോപിച്ചു. ഈ തീരുമാനത്തെ 'കര്‍ഷക വഞ്ചന' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റേത് തൊഴിലാളി വിരുദ്ധ നയമാണെന്ന് ആരോപിച്ചാണ് അവര്‍ സമരത്തില്‍ അണിനിരക്കുന്നത്.
അതേസമയം, പ്രതിഷേധങ്ങളെ തള്ളി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ രംഗത്തെത്തി. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്നും ഇത് കര്‍ഷകരുടെ താല്‍പ്പര്യങ്ങളെ ഒരുവിധത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക-ക്ഷീര മേഖലകളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കരാറില്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പ്രതിരോധിച്ചു.
ആശുപത്രികള്‍, ആംബുലന്‍സ് സര്‍വീസുകള്‍, പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ അവശ്യ സേവനങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ശബരമല തീര്‍ത്ഥാടകരുടെ വാഹനങ്ങളെയും പണിമുടക്ക് ബാധിക്കില്ലെന്ന് സമരസമിതി അറിയിച്ചിരുന്നു. പണിമുടക്ക് ഇന്നു രാത്രി അര്‍ദ്ധരാത്രിയോടെ അവസാനിക്കും.
Related News