മക്ക/മദീന: മഴ ലഭിക്കുന്നതിനായി പ്രവാചകമാതൃക പിന്തുടര്‍ന്ന് മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഇന്ന് ഇസ്തിസ്ഖ നമസ്‌കാരം നിര്‍വഹിച്ചു. രാജ്യത്തുടനീളം മഴയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ സല്‍മാന്‍ രാജാവ് നല്‍കിയ ആഹ്വാനത്തെ തുടര്‍ന്നാണ് വിശുദ്ധ പള്ളികളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഒത്തുചേര്‍ന്നത്.
മക്കയില്‍ പ്രാര്‍ത്ഥനക്ക് ഷെയ്ഖ് അബ്ദുല്ല അല്‍ ജുഹാനി നേതൃത്വം നല്‍കി. മക്ക റീജിയന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് പങ്കെടുത്തു.
മഴ ലഭിക്കാത്തത് അല്ലാഹുവിന്റെ ഒരു സന്ദേശമാണെന്നും, മനുഷ്യരുടെ അശ്രദ്ധയില്‍ നിന്ന് അവരെ ഉണര്‍ത്താനുള്ള വഴിയാണെന്നും അല്‍ ജുഹാനി ഓര്‍മ്മിപ്പിച്ചു. പാപങ്ങളും തെറ്റുകളും വ്യക്തികളിലും സമൂഹങ്ങളിലും രോഗങ്ങള്‍ക്കും ഭിന്നതയ്ക്കും ഐക്യമില്ലായ്മയ്ക്കും കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അല്ലാഹുവിന്റെ ഖജനാവുകള്‍ നിറഞ്ഞതാണെന്നും, നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാനും നമ്മെ പശ്ചാത്താപത്തിലേക്ക് നയിക്കാനുമാണ് മഴ വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദീനയിലെ മസ്ജിദുന്നബവിയില്‍ നടന്ന നമസ്‌കാരത്തില്‍മദീന ഗവര്‍ണര്‍ അമീര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ പങ്കെടുത്തു. മസ്ജിദുന്നബവി ഇമാം ഷെയ്ഖ് അബ്ദുല്‍ ബാരി അല്‍ തുബൈത്തി നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
ദൈവഭയം മാത്രമാണ് എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരമെന്ന് അദ്ദേഹം ഖുതുബയില്‍ പറഞ്ഞു. വരള്‍ച്ച നീണ്ടുനില്‍ക്കുമ്പോള്‍ വിശ്വാസികള്‍ തങ്ങളുടെ ഉപജീവനം അല്ലാഹുവിന്റെ കൈകളിലാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പാപങ്ങള്‍ ഹൃദയങ്ങളെ കറുപ്പിക്കുകയും കാരുണ്യത്തിന്റെ വാതിലുകള്‍ അടയ്ക്കുകയും ചെയ്യും. അതിനാല്‍ ആത്മാര്‍ത്ഥമായ പശ്ചാത്താപത്തിലൂടെയും പാപമോചന പ്രാര്‍ത്ഥനകളിലൂടെയും അല്ലാഹുവിലേക്ക് മടങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
Related News