മാധ്യമരംഗത്തെ അതുല്യ പ്രതിഭയും സൗദി പത്രപ്രവര്‍ത്തനത്തിന്റെ ആധുനിക ശില്പിയുമാണ് മുഹമ്മദ് അലി ഹാഫിസിന്റെ വിയോഗത്തോടെ യാത്രപറഞ്ഞത്. തന്റെ പ്രൊഫഷണല്‍ മികവുകൊണ്ടും മാധ്യമ പ്രസാധന രംഗത്ത് വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍കൊണ്ടും സൗദി മാധ്യമ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ട ഒരു യുഗത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. തനിക്കു പിന്നില്‍ സമാനതകളില്ലാത്ത ഒരു വലിയ പ്രൊഫഷണല്‍ പാരമ്പര്യവും ചരിത്രവും അവശേഷിപ്പിച്ചാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.
വെറും ഇരുപത്തിയഞ്ചാം വയസ്സിലാണ് മുഹമ്മദ് അലി ഹാഫിസ് പത്രത്തിന്റെ മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുക്കുന്നത്. മാധ്യമപ്രവര്‍ത്തനത്തിന്റെ രൂപത്തിലും ഭാവത്തിലും പുതുജീവന്‍ നല്‍കിയ അദ്ദേഹം, പത്രങ്ങളെ സമൂഹത്തിന്റെ ചലനങ്ങളുമായും സാധാരണക്കാരുടെ പ്രശ്‌നങ്ങളുമായും നേരിട്ട് ബന്ധിപ്പിച്ചു. യുവതലമുറയുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും തന്റെ മാധ്യമങ്ങളിലൂടെ ശബ്ദം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു.
വളരെ ചെറിയ പ്രായത്തില്‍ തന്നെ, സമൂഹത്തിന്റെ പുരോഗതിക്ക് ദേശീയ മൂലധനത്തിന്റെ പങ്കാളിത്തം എത്രത്തോളം അത്യാവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഇരു ഹറമുകളുടെയും പ്രവേശന കവാടവും രാജ്യത്തിന്റെ സാമ്പത്തിക ഹബ്ബവുമായ ജിദ്ദയില്‍ ഒരു സ്വകാര്യ സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന് അദ്ദേഹം ശക്തമായി വാദിച്ചു. അദ്ദേഹത്തിന്റെ ഈ ആഹ്വാനം അന്നത്തെ ചിന്തകരും ബുദ്ധിജീവികളും ധനികരും ഏറ്റെടുത്തതോടെ 'ജിദ്ദ പ്രൈവറ്റ് യൂണിവേഴ്‌സിറ്റി' യാഥാര്‍ത്ഥ്യമായി. പില്‍ക്കാലത്ത് ഭരണകൂടം ഏറ്റെടുത്ത ഈ സ്ഥാപനമാണ് ഇന്ന് നമ്മുടെ രാജ്യത്തെ മുന്‍നിര ഗവേഷണ-വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ 'കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി'യായി പന്തലിച്ചു നില്‍ക്കുന്നത്.
സൗദി അറേബ്യയുടെ ആദ്യ സാമ്പത്തിക മുന്നേറ്റത്തിന്റെ കാലത്ത്, രാജ്യം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം മറ്റൊരു വിപ്ലവത്തിന് തുടക്കമിട്ടു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും രാഷ്ട്രീയ സ്ഥിരതയും കണ്ട് ഇവിടേക്ക് ഒഴുകിയെത്തിയ അറബിയിതര ഭാഷാഭേദങ്ങള്‍ സംസാരിക്കുന്ന ജനങ്ങള്‍ക്കായി തന്റെ സഹോദരന്‍ ഹിഷാം അലി ഹാഫിസിനൊപ്പം ചേര്‍ന്ന് രാജ്യത്തെ ആദ്യത്തെ ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസ് അദ്ദേഹം പുറത്തിറക്കി. നഗരവല്‍ക്കരണത്തിന്റെ വേഗത്തിനൊപ്പം ആ പത്രവും വളര്‍ന്നു.
അവിടെയും അവര്‍ നിര്‍ത്തിയില്ല. സൗദി മാധ്യമരംഗത്തെ പ്രാദേശിക തലത്തില്‍നിന്നും ആഗോള തലത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ, സംസ്‌കാരത്തിന്റെയും മാധ്യമപ്രവര്‍ത്തനത്തിന്റെയും രക്ഷാധികാരിയെന്ന് വിശേഷിപ്പിക്കാവുന്ന തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പിന്തുണയോടെ അവര്‍ 'അശ്ശര്‍ഖ് അല്‍ ഔസത്' എന്ന അന്താരാഷ്ട്ര അറബിക് ദിനപത്രവും അതിന്റെ അനുബന്ധ പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു. ചില അറബ് തലസ്ഥാനങ്ങളുടെ മാത്രം കുത്തകയായിരുന്ന മാധ്യമസ്വാധീനത്തെ തച്ചുടച്ചുകൊണ്ട്, ആഗോളതലത്തിലെ മുന്‍നിര മാധ്യമസ്ഥാപനങ്ങളുടെ നിരയിലേക്ക് സൗദി മാധ്യമങ്ങളെ പ്രതിഷ്ഠിക്കാന്‍ ഈ നീക്കത്തിലൂടെ അവര്‍ക്ക് കഴിഞ്ഞു.
അല്‍-ഹാഫിസ് കുടുംബത്തിലെ ഈ വിശിഷ്ട വ്യക്തികളെ ആദരിക്കണമെന്ന് പത്ത് വര്‍ഷം മുമ്പ് തന്നെ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. സൗദി മാധ്യമചരിത്രത്തിന്റെ മുന്‍നിരയില്‍ നിന്നവരാണവര്‍. കടുത്ത പ്രതിസന്ധികളും വിഭവപരിമിതികളുമുള്ള കാലത്ത് അലി ഹാഫിസും ഉസ്മാന്‍ ഹാഫിസും ചേര്‍ന്നാണ് 'അല്‍-മദീന' പത്രം ആരംഭിക്കുന്നത്. ദീര്‍ഘവീക്ഷണമുള്ള ആളുകള്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നായിരുന്നു അത്. ഈ പാരമ്പര്യം ഉള്‍ക്കൊണ്ട്, തന്റെ ഇരുപത്തിയഞ്ചാം വയസ്സിന് മുന്‍പ് തന്നെ മുഹമ്മദ് അലി ഹാഫിസ് മദീനയില്‍ നിന്നുള്ള ചെറിയൊരു പ്രതിവാര പത്രത്തെ ജിദ്ദയിലേക്ക് മാറ്റുകയും, അതിനെ രാജ്യത്തെ മാധ്യമരംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ച മുന്‍നിര ദിനപത്രമാക്കി മാറ്റുകയും ചെയ്തു. സൗദിയില്‍ അന്നം തേടിയെത്തിയ പ്രവാസികളെ ലക്ഷ്യമിട്ട് ആരംഭിച് ഉറുദു ന്യൂസ്, മലയാളം ന്യൂസ് പത്രങ്ങള്‍ക്കും പിന്നീട് ഹാഫിസ് സഹോദരന്മാര്‍ തുടക്കമിട്ട സൗദി റിസര്‍ച്ച് ആന്റ് പബ്ലിഷിംഗ് കമ്പനി വേദിയൊരുക്കി.
'അബു തുര്‍ക്കി' (മുഹമ്മദ് അലി ഹാഫിസ്) ജന്മനാ ഒരു പത്രപ്രവര്‍ത്തകനും മികച്ചൊരു നേതാവുമായിരുന്നു. പ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് വഴികാട്ടാനും അവര്‍ക്കുമുന്നില്‍ വിജയത്തിന്റെ വാതിലുകള്‍ തുറന്നുകൊടുക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.
അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഉചിതമായ രീതിയില്‍ ആദരിക്കാന്‍ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിക്ക് സാധിക്കാതെ പോയത് ഇപ്പോള്‍ തിരുത്താന്‍ അവസരമുണ്ട്. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഓണററി ഡോക്ടറേറ്റ് നല്‍കുകയും, സര്‍വ്വകലാശാലയിലെ പ്രധാന ഹാളുകളിലൊന്നിന് അദ്ദേഹത്തിന്റെ പേര് നല്‍കുകയും വേണം. അതോടൊപ്പം, മദീന പ്രസ് ഫൗണ്ടേഷന്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഒരു ജേണലിസം ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നത് ഈ മഹാനായ മാധ്യമ പ്രവര്‍ത്തകനോട് ചെയ്യുന്ന ഏറ്റവും ഉചിതമായ ആദരവായിരിക്കും.
(സൗദി മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ മുക്താര്‍ അല്‍ ഫാല്‍ അല്‍ മദീന ദിനപത്രത്തിലെഴുതിയ ലേഖനം)
Related News