വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്/ന്യൂഡല്‍ഹി: ആഗോള ഊര്‍ജ്ജ വിപണിയെ സ്തംഭിപ്പിച്ച ഇറാന്‍ യുദ്ധത്തിന് വിരാമമിട്ടുകൊണ്ടുള്ള സമാധാനക്കരാര്‍ അന്തിമഘട്ടത്തിലേക്ക്. ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായാല്‍, ഫെബ്രുവരി മുതല്‍ അടഞ്ഞുകിടക്കുന്ന തന്ത്രപ്രധാന കപ്പല്‍പ്പാതയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന് തന്നെയായിരിക്കുമെന്നും ട്രംപിന്റെ ചില അവകാശവാദങ്ങള്‍ യാഥാര്‍ത്ഥ്യവുമായി നിരക്കുന്നതല്ലെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഫാര്‍സ്' പ്രതികരിച്ചു.
സമാധാനക്കരാറിന്റെ അന്തിമവിവരങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണെന്നും ഉടന്‍ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി ട്രംപ് വ്യക്തമാക്കി. യുദ്ധം കാരണം യു.എസില്‍ ഇന്ധനവില വര്‍ദ്ധിച്ചതും ട്രംപിന്റെ ജനപ്രീതിയെ ബാധിച്ചതും സമാധാനശ്രമങ്ങള്‍ക്ക് വേഗത കൂട്ടിയിട്ടുണ്ട്.
അന്താരാഷ്ട്ര മാധ്യമമായ 'ആക്‌സിയോസ്' പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, 60 ദിവസത്തെ വെടിനിര്‍ത്തല്‍ നീട്ടുന്നതിലൂടെ ഹോര്‍മുസ് കടലിടുക്ക് വഴി ടോള്‍ ഇല്ലാതെ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട്. ഇതിന് പകരമായി ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം യു.എസ് നീക്കും. കൂടാതെ ഇറാന് സ്വതന്ത്രമായി എണ്ണ വില്‍ക്കാനുള്ള അനുമതിയും നല്‍കും.
ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഉറപ്പും കരാറിന്റെ ഭാഗമാണ്. തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറായതായി 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി യുറേനിയം സമ്പുഷ്ടീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഇറാന്റെ നിലപാട്.
ഇറാനും യു.എസും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ പാകിസ്താന്‍ ആണ് പ്രധാന മധ്യസ്ഥനായി രംഗത്തുള്ളത്. പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ കഴിഞ്ഞ ദിവസം ഇറാന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ 'ആശാവഹമാണെന്ന്' പാക് സൈന്യവും, യുദ്ധം അവസാനിപ്പിക്കാന്‍ സമഗ്രമായ കരാറാണ് രൂപപ്പെടുന്നതെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതികരിച്ചു.
മൂന്ന് ഘട്ടങ്ങളായാണ് സമാധാന പ്രക്രിയ നടപ്പിലാക്കുക. യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കുക,
കൂടുതല്‍ വിപുലമായ ചര്‍ച്ചകള്‍ക്കായി 30 ദിവസത്തെ സമയം അനുവദിക്കുക. യു.എസ് ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍, ഈ വെള്ളിയാഴ്ച ഈദ് അവധി അവസാനിച്ചതിന് ശേഷം അടുത്ത ഘട്ട ചര്‍ച്ചകള്‍ നടക്കും.
കരാറിന് മുന്നോടിയായി ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ജോര്‍ദാന്‍, ഈജിപ്ത്, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ഫോണില്‍ സംസാരിച്ചു. കരാറുമായി മുന്നോട്ട് പോകാന്‍ ഈ രാജ്യങ്ങള്‍ ട്രംപിനെ പ്രോത്സാഹിപ്പിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ട്രംപ് ചര്‍ച്ച നടത്തി.
'ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. മധ്യസ്ഥര്‍ വഴിയുള്ള ചര്‍ച്ചകളുടെ ഫലം അടുത്ത മൂന്ന്-നാല് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം.' ഇസ്മായില്‍ ബഗായ് (ഇറാന്‍ വിദേശകാര്യ വക്താവ്) പറഞ്ഞു.
അതേസമയം, യു.എസ് വീണ്ടും വിഡ്ഢിത്തം കാണിച്ച് യുദ്ധം ആരംഭിക്കുകയാണെങ്കില്‍ ഇറാന്റെ തിരിച്ചടി അതിശക്തമായിരിക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ സമയത്ത് തങ്ങളുടെ സൈനിക ശേഷി ഇറാന്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News