പാലക്കാട്: നെന്മാറ തിരുത്തംപാടം ബോയന്‍ ഉന്നതിയില്‍ സുധാകരന്‍ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ചെന്താമരയ്ക്ക് (59) വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (നാല്). ജഡ്ജി കെന്നത്ത് ജോര്‍ജാണ് അതിക്രൂരമായ ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണായക വിധി പ്രസ്താവിച്ചത്.
2025 ജനുവരി 27-നായിരുന്നു നാടിനെ നടുക്കിയ സംഭവം. സുധാകരന്റെ ഭാര്യ സജിതയെ 2019-ല്‍ കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ചെന്താമര, ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഈ ഇരട്ടക്കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം സമീപത്തെ മലയിലേക്ക് കടന്ന പ്രതിയെ തണ്ടര്‍ബോള്‍ട്ടും പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.
വിചാരണയ്ക്കിടെ മനഃശാസ്ത്ര റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച കോടതി, പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും ചെയ്ത കുറ്റത്തില്‍ യാതൊരുവിധ കുറ്റബോധമോ മാനസാന്തരമോ ഇല്ലാത്ത വ്യക്തിയാണെന്നും നിരീക്ഷിച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതിയില്‍ വച്ച് അങ്ങേയറ്റം പ്രകോപനപരമായ രീതിയിലായിരുന്നു ചെന്താമരയുടെ പെരുമാറ്റം.
'തൂക്കിലേറ്റിക്കോളൂ, പുറത്തിറങ്ങിയാല്‍ മറ്റുള്ളവരേയും കൊല്ലും' എന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ പ്രതി, താന്‍ ഗാന്ധിജിയല്ലെന്നും തന്നെ തടസ്സപ്പെടുത്തുന്ന ആരെയും ഇല്ലാതാക്കുമെന്നും കോടതിയില്‍ വെച്ച് വെല്ലുവിളിച്ചു.
പ്രതി ജീവനോടെയിരിക്കുന്നത് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കള്‍ക്ക് വലിയ ഭീഷണിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ. വിജയകുമാര്‍ ശക്തമായി വാദിച്ചു. പ്രതിക്ക് മാനസാന്തരമുണ്ടെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ജേക്കബ് മാത്യു വാദിച്ചെങ്കിലും, പ്രതിയുടെ മനോഭാവവും കൃത്യത്തിന്റെ ഗൗരവവും കണക്കിലെടുത്ത് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ കോടതി ഉറപ്പിക്കുകയായിരുന്നു.
ബി.എന്‍.എസ് വകുപ്പ് 103(1), 126(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നത്. ഒന്നര വര്‍ഷത്തെ വിചാരണ നടപടികള്‍ക്ക് ശേഷമാണ് കേസില്‍ അന്തിമ വിധി വരുന്നത്.
ഫോട്ടോ: പ്രതി ചെന്താമരയും കൊല്ലപ്പെട്ട സുധാകരനും ലക്ഷ്മിയും.
Related News