കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം. 67 ദിവസത്തിനുശേഷമാണ് കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സംഭവം നടന്ന പ്രദേശത്തോ അതിന്റെ സബ് ഡിവിഷന്‍ പരിധിയിലോ പ്രവേശിക്കരുത് എന്നാണ് വ്യവസ്ഥ.
അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായതായും പ്രതികളില്‍നിന്ന് ആയുധങ്ങള്‍ അടക്കം കണ്ടെടുത്ത് കഴിഞ്ഞതായും കോടതി വിലയിരുത്തി. ഇനി ഇവര്‍ കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ പരിക്കുകള്‍ കോടതി പരിശോധിക്കുകയും ഒരു ഡ്രൈവര്‍ക്ക് ഉണ്ടായ നിസാര പരിക്കല്ലാതെ മറ്റ് സാരമായ പരിക്കുകള്‍ ഇല്ലെന്ന് വിലയിരുത്തുകയും ചെയ്തു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന സര്‍ക്കാരും ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍, കേന്ദ്ര ഏജന്‍സിയിലെ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ഗൗരവകരമായ കുറ്റകൃത്യമാണെന്നും ജാമ്യം നല്‍കരുതെന്നും വാദിച്ചു. പരിക്കിന്റെ സ്വഭാവമല്ല, മറിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചതിലെ ഉദ്ദേശലക്ഷ്യമാണ് പരിശോധിക്കേണ്ടതെന്ന് ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ദീര്‍ഘകാലമായി പ്രതികള്‍ ജയിലില്‍ കഴിയുന്നത്കൂടി പരിഗണിച്ച് കോടതി ജാമ്യം നല്‍കുകയായിരുന്നു.
പിണറായി വിജയന്റെ വസതിക്ക് പുറത്ത് റെയ്ഡ് കഴിഞ്ഞ് ഇറങ്ങുന്നതിനിടെ വാഹനങ്ങള്‍ തകര്‍ക്കുകയും ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. മെയ് 28 മുതല്‍ പ്രതികള്‍ ജയിലില്‍ തുടരുകയായിരുന്നു.
Related News