ന്യൂദല്‍ഹി: ഇന്ത്യയിലെ ജനാധിപത്യത്തിന്റെ നിലവാരം 1975ലെ അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി സ്വീഡന്‍ ആസ്ഥാനമായുള്ള വിഡെം (Varieties of Democracy Institute) പുറത്തിറക്കിയ പുതിയ ജനാധിപത്യ സൂചിക റിപ്പോര്‍ട്ട്. ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, പൗരാവകാശങ്ങള്‍, മാധ്യമസ്വാതന്ത്ര്യം, തിരഞ്ഞെടുപ്പ് പ്രക്രിയ, അഭിപ്രായസ്വാതന്ത്ര്യം എന്നിവ ഇന്ത്യയില്‍ ഏറെ പിന്നോട്ടു പോയതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 'തിരഞ്ഞെടുപ്പിലൂടെയുള്ള ഏകാധിപത്യം' എന്ന വിഭാഗത്തിലാണ് വിഡെം ഉള്‍പ്പെടുത്തുന്നത്. പുതിയ റിപ്പോര്‍ട്ടില്‍ ജനാധിപത്യ സൂചിക 1975നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി വ്യക്തമാക്കുന്നു. ഭരണകൂട സ്ഥാപനങ്ങളിലെ സ്വതന്ത്ര പ്രവര്‍ത്തനം ദുര്‍ബലമായതും വിമര്‍ശന സ്വരങ്ങള്‍ക്കെതിരായ സമ്മര്‍ദവും ജനാധിപത്യത്തിന്റെ നിലവാരത്തകര്‍ച്ചക്ക് പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ കമ്മിറ്റി അടുത്തിടെ ഇന്ത്യയിലെ വോട്ടര്‍ പട്ടിക പുനഃപരിശോധനയെക്കുറിച്ച് പ്രകടിപ്പിച്ച ആശങ്കയും വിഡെം റിപ്പോര്‍ട്ടുമായി പൊരുത്തപ്പെടുന്നതാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വലിയ തോതില്‍ വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് ഒഴിവാകാന്‍ സാധ്യതയുണ്ടെന്ന ആശങ്ക രേഖപ്പെടുത്തുകയും വോട്ടവകാശം ഉള്‍പ്പെടെയുള്ള ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ആ റിപ്പോര്‍ട്ടിലും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകള്‍ പതിവായി നടക്കുന്നുണ്ടെങ്കിലും ജനാധിപത്യത്തിന്റെ ഗുണനിലവാരം തിരഞ്ഞെടുപ്പ് മാത്രം അടിസ്ഥാനമാക്കി നിര്‍ണയിക്കാനാവില്ലെന്നും സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, സ്വതന്ത്ര മാധ്യമങ്ങള്‍, സജീവ പ്രതിപക്ഷം, പൗരസ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു..
ഇത്തരം അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളെ കേന്ദ്രസര്‍ക്കാര്‍ മുന്‍പും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇന്ത്യ ശക്തമായ ജനാധിപത്യ സംവിധാനമുള്ള രാജ്യമാണെന്നും, കോടിക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പുകളാണ് രാജ്യത്ത് നടക്കുന്നതെന്നും ഇതിന് ന്യായീകരണമായി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു.
ലോകമെമ്പാടുമുള്ള ജനാധിപത്യ പ്രവണതകള്‍ വിലയിരുത്തുന്ന പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് വിഡെം. പുതിയ റിപ്പോര്‍ട്ട് ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും പൗരാവകാശങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ശക്തി പകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
Related News