ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാക്കി ഇറാനില്‍ അമേരിക്ക പുതിയ വ്യോമാക്രമണം നടത്തി. തെക്കന്‍ ഇറാനിലെ സിറിക് നഗരത്തില്‍ നടന്ന അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ നിന്ന് തെറിച്ച അവശിഷ്ടങ്ങള്‍ വിവാഹച്ചടങ്ങ് നടന്നിരുന്ന വീടിന് മുകളിലേക്ക് പതിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതായും 50ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് നടത്തിയ ആക്രമണശ്രമങ്ങള്‍ക്കുള്ള മറുപടിയായാണ് നടപടി സ്വീകരിച്ചതെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ ഇറാന്‍ ശക്തമായ തിരിച്ചടി നടത്തി. ജോര്‍ദാനിലെ അഖബയിലെ അമേരിക്കന്‍ മറൈന്‍ താവളത്തിനുനേരെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇറാന്‍ അറിയിച്ചു. ഇറാഖ്, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ യു.എസ്. സൈനിക കേന്ദ്രങ്ങള്‍ക്കും ആക്രമണശ്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ജോര്‍ദാന്‍ സൈന്യം 13 ബാലിസ്റ്റിക് മിസൈലുകളില്‍ 10 എണ്ണം വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തതായി അറിയിച്ചു. ശേഷിച്ച മൂന്ന് മിസൈലുകള്‍ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ പതിച്ചതിനാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല. അഖബ, മഫ്‌റാഖ് മേഖലകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീഴാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിരുന്നു.
ഹോര്‍മുസ് കടലിടുക്കിലെ എണ്ണക്കപ്പല്‍ ഗതാഗതം പഴയപടിയിലേക്ക് നീങ്ങുന്നതായി അമേരിക്ക അവകാശപ്പെട്ടു. തിങ്കളാഴ്ച 1.7 കോടി ബാരല്‍ ക്രൂഡ് ഓയില്‍ ഹോര്‍മുസിലൂടെ കടന്നുപോയതായി യു.എസ്. ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് അറിയിച്ചു. എന്നാല്‍ കപ്പല്‍ഗതാഗത നിരീക്ഷണ സ്ഥാപനമായ ക്ലെപ്ലറിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം അതേദിവസം അഞ്ച് ചരക്കുകപ്പലുകള്‍ മാത്രമാണ് കടലിടുക്ക് കടന്നത്. ട്രാന്‍സ്‌പോണ്ടര്‍ ഓഫ് ചെയ്ത കപ്പലുകള്‍ ഈ കണക്കില്‍ ഉള്‍പ്പെടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ വ്യാപക ആക്രമണം നടത്തിയതോടെയാണ് പുതിയ യുദ്ധത്തിന് തുടക്കമായത്. ജൂണില്‍ ഒപ്പുവെച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ ധാരണയുടെ കാലാവധി അവസാനിച്ചതോടെ ഇരു രാജ്യങ്ങളും വീണ്ടും ആക്രമണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ചുള്ള സംഘര്‍ഷം ആഗോള എണ്ണവിപണിയെയും അന്താരാഷ്ട്ര സുരക്ഷയെയും വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Related News