വാഷിംഗ്ടണ്‍: പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ വാണിജ്യ കപ്പലുകള്‍ക്കും തങ്ങളുടെ സൈനികര്‍ക്കും നേരെ ഇറാന്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ക്ക് മറുപടിയായി ഇറാനിയന്‍ വിപ്ലവ ഗാര്‍ഡുകളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് സേന ശക്തമായ വ്യോമാക്രമണം നടത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം ആരംഭിച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ സ്ഥിരീകരിച്ചു.
കഴിഞ്ഞ ആറു മാസമായി തുടരുന്ന യുദ്ധത്തിന് ശേഷവും ഇരു രാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാന്‍ തടസ്സപ്പെടുത്തിയപ്പോള്‍, ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തിയാണ് അമേരിക്ക ഇതിനോട് പ്രതികരിക്കുന്നത്.
ഞായറാഴ്ച ഹോര്‍മുസ് കടലിടുക്കിലെ ഒരു ഇറാനിയന്‍ ദ്വീപിന് നേരെ അമേരിക്ക ചില ആഴ്ചകള്‍ക്ക് ശേഷമുള്ള ആദ്യ ആക്രമണം നടത്തിയിരുന്നു. പ്രധാന കപ്പല്‍പ്പാതയില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ ലാറക് ദ്വീപിലെ റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ത്തതായാണ് വാഷിംഗ്ടണ്‍ അറിയിച്ചത്.
എന്നാല്‍, മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ടെഹ്‌റാന്‍ ഉടന്‍ തന്നെ തിരിച്ചടിച്ചു. ജോര്‍ദാനിലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും (യു.എ.ഇ) ഉള്ള അമേരിക്കന്‍ സേനയെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. ഇറാനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഇറാന്‍ തിരിച്ചടിച്ചാല്‍ മുമ്പത്തേക്കാള്‍ കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. 'ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചതിനും ജോര്‍ദാനിലെ യുഎസ് താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതിനുമുള്ള മറുപടിയാണ് അമേരിക്കയുടെ നടപടി. പരാജയപ്പെട്ട രാഷ്ട്രമായ ഇറാന്‍ ഈ ആക്രമണത്തിന് തിരിച്ചടിക്കാന്‍ തുനിഞ്ഞാല്‍ അതിലും ശക്തമായ ആക്രമണങ്ങള്‍ നേരിടേണ്ടി വരും,' ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.
അതേസമയം, യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം കാരണം ആവശ്യത്തിന് ഇന്ധനം ഇറക്കുമതി ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പെട്രോള്‍ ഉപയോഗം വെട്ടിച്ചുരുക്കാന്‍ ഇറാന്‍ പൗരന്മാരോട് ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന ഉയര്‍ന്ന ഇന്ധന ഉപയോഗത്തിന്റെ ഒരു പങ്ക് വ്യവസായ മേഖല കാരണമാണെങ്കിലും, നിലവിലെ സാഹചര്യത്തില്‍ ഇന്ധനം പരമാവധി ലാഭിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചാപ്രതിനിധിയുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് ടെലിവിഷന്‍ സന്ദേശത്തില്‍ പറഞ്ഞു.
ആറു മാസമായി തുടരുന്ന യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ അമേരിക്ക ഉപരോധിക്കുകയും ചെയ്തതോടെ ഇരുരാജ്യങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായുള്ള ഭിന്നതയെ തുടര്‍ന്ന് ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോള്‍ രാജിവെച്ചതും വാഷിംഗ്ടണിലെ പ്രതിരോധ ആസ്ഥാനത്ത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
Related News