ന്യൂദല്‍ഹി: ഇന്ത്യയെ നടുക്കുകയും അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്ത ഓസ്‌ട്രേലിയന്‍ െ്രെകസ്തവ മിഷനറി ഗ്രഹാം സ്‌റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ പ്രതി ദാരാ സിങ്ങിന്റെ മോചനഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി നിര്‍ണായക വിധി പ്രഖ്യാപിക്കും. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ്ങിനെ മോചിപ്പിക്കണമെന്ന ആവശ്യമാണ് കോടതി പരിഗണിക്കുന്നത്.
റബീന്ദ്ര കുമാര്‍ പാല്‍ എന്ന യഥാര്‍ഥ പേരുള്ള ദാരാ സിങ് 2000ലാണ് അറസ്റ്റിലായത്. 1999 ജനുവരി 22ന് ഒഡീഷയിലെ കിയോന്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ നടന്ന ഹീനമായ ആക്രമണത്തിലാണ് ഗ്രഹാം സ്‌റ്റെയിന്‍സും ആറ് വയസ്സുകാരനായ ഫിലിപ്പും പത്ത് വയസ്സുകാരനായ ടിമോത്തിയും കൊല്ലപ്പെട്ടത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അത്ര തന്നെ ക്രൂരമായ മറ്റു രണ്ടു കേസുകളിലും ദാരാ സിങ്ങ് പ്രതിയാണ്. 1999ല്‍ കത്തോലിക്ക വൈദികനായ അരുള്‍ ദാസിനെ പള്ളിക്ക് തീയിട്ട് കൊലപ്പെടുത്തിയ കേസിലും മുസ്ലിം വ്യാപാരി ഷെയ്ഖ് റഹ്മാനെ മര്‍ദിച്ച് തീകൊളുത്തിക്കൊന്ന കേസിലും ദാരാ സിങ്ങിന് ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുണ്ട്. പശുക്കടത്ത് ആരോപിച്ച് മുസ്ലിം വ്യാപാരികളുടെ വാഹനങ്ങള്‍ ആക്രമിച്ച നിരവധി കേസുകളിലും ഇയാള്‍ പ്രതിയായിരുന്നു.
ഒരു െ്രെകസ്തവ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ജീപ്പില്‍ ഉറങ്ങിക്കിടന്ന സ്‌റ്റെയിന്‍സിനെയും മക്കളെയും 60 മുതല്‍ 70 വരെ പേരടങ്ങുന്ന സംഘം വളഞ്ഞാണ് ആക്രമിച്ചത്. ജീപ്പിന് തീയിടുകയും പുറത്തിറങ്ങാന്‍ ശ്രമിച്ച ഇവരെ തടയുകയും ചെയ്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മൂന്നുപേരും വെന്തുമരിച്ചു.
മൂന്ന് പതിറ്റാണ്ടോളം ഒഡീഷയിലെ ആദിവാസി മേഖലകളില്‍ കുഷ്ഠരോഗികള്‍ക്കായി സേവനം നടത്തിയിരുന്ന ഗ്രഹാം സ്‌റ്റെയിന്‍സിനെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്ന ആരോപണമാണ് ചില തീവ്രഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കൊലപാതകം ലോകവ്യാപകമായി പ്രതിഷേധമുയര്‍ത്തി. ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ഏറ്റവും ക്രൂരമായ ആക്രമണങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ദാരാ സിങ്ങിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ഒഡീഷ ഹൈക്കോടതി അത് ജീവപര്യന്തം തടവാക്കി കുറച്ചു. 2011ല്‍ സുപ്രീംകോടതി ജീവപര്യന്തം ശിക്ഷ ശരിവെച്ചു. ദീര്‍ഘകാലം തടവുശിക്ഷ അനുഭവിച്ചെന്ന കാരണത്താലാണ് ദാരാ സിങ് മോചനം തേടിയിരിക്കുന്നത്.
സ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടു കൊന്ന ശേഷം ദാരാ സിങ് ഒരു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞു. കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് എട്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും ഗ്രാമവാസികളുടെയും ആദിവാസികളുടെയും സഹായത്തോടെ ദാരാ സിങ്ങ് ഒളിവുജീവിതം തുടര്‍ന്നു. 2000ല്‍ കാട്ടിലെ ഒളിത്താവളത്തില്‍ നടത്തിയ രാത്രികാല റെയ്ഡിലാണ ദാരാ സിങ്ങിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് പിന്നാലെ നല്‍കിയ അഭിമുഖത്തില്‍ െ്രെകസ്തവ മിഷനറിമാര്‍ ഹിന്ദുക്കളെ വഞ്ചിച്ചും പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം അത് തടയാന്‍ രക്തസാക്ഷിയാകാന്‍ പോലും തയ്യാറാണെന്ന് പ്രഖ്യാപിച്ചു. സ്‌റ്റെയിന്‍സിന്റെയും മക്കളുടെ കൊലപാതകത്തില്‍ പശ്ചാത്താപമില്ലെന്ന് പറഞ്ഞ ദാരാ സിങ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ വീണ്ടും മതപരിവര്‍ത്തനത്തിനും ഗോവധത്തിനുമെതിരായ പോരാട്ടം' തുടരുമെന്നും പ്രഖ്യാപിച്ചു. 2003ല്‍ വിചാരണക്കോടതി ദാരാ സിങ്ങിന് വധശിക്ഷ വിധിച്ചു. പിന്നീട് ഒഡീഷ ഹൈക്കോടതി അത് ജീവപര്യന്തം തടവായി കുറച്ചു. വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം 2011ല്‍ സുപ്രീംകോടതി തള്ളി.
2024ല്‍ സമര്‍പ്പിച്ച ശിക്ഷ ഇളവ് ഹര്‍ജിയില്‍ തനിക്ക് യൗവനത്തിലെ ആവേശത്തില്‍ സംഭവിച്ച തെറ്റായിരുന്നു എന്ന ഖേദപ്രകടനം നടത്തി. താന്‍ മാപ്പ് കൊടുത്തതായി സ്‌റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡിസ് സ്‌റ്റെയിന്‍സും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദാരാ സിങ്ങിന് ശിക്ഷ ഇളവ് ലഭിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അത് വലിയ ആശങ്ക സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.
Related News