ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ കലക്ടറേറ്റ് സമുച്ചയത്തിനുള്ളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി ഭരണകൂടം പുലര്‍ച്ചെ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം. അനധികൃത നിര്‍മാണമാണെന്ന സര്‍ക്കാര്‍ വാദം ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പള്ളി തകര്‍ത്തതെന്ന് പള്ളി അധികൃതരും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചു.
പുലര്‍ച്ചെ വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് പൊളിക്കല്‍ നടന്നത്. പ്രദേശത്ത് നിരോധനാജ്ഞയും കര്‍ശന സുരക്ഷയും ഏര്‍പ്പെടുത്തി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നിരവധി രാഷ്ട്രീയ നേതാക്കളെ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ഭരണകൂടം യാതൊരു അന്തിമ ഉത്തരവും നല്‍കാതെയും അപ്പീല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ അവസരം നല്‍കാതെയുമാണ് പള്ളി പൊളിച്ചതെന്ന് പള്ളിയുടെ മുതവല്ലി ആരോപിച്ചു. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് നടപടി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഇംഇയത്ത് ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ അര്‍ഷദ് മദനി നടപടിയെ ശക്തമായി അപലപിച്ചു. 'ഞങ്ങള്‍ പ്രത്യേക ആനുകൂല്യം ആവശ്യപ്പെടുന്നില്ല. എല്ലാവര്‍ക്കും ലഭിക്കുന്ന തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണം. കോടതിയില്‍ പോകാനും വാദം കേള്‍പ്പിക്കാനുമുള്ള അവകാശം നിഷേധിച്ചാണ് പള്ളി പൊളിച്ചത്. ഇത് നിയമവാഴ്ചയെയും ഭരണഘടനയെയും ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ്,' -മദനി പറഞ്ഞു.
മതസ്ഥാപനങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളില്‍ നിയമാനുസൃത നടപടിക്രമം കര്‍ശനമായി പാലിക്കണം. കേള്‍ക്കപ്പെടാനുള്ള അവകാശവും കോടതിയെ സമീപിക്കാനുള്ള അവസരവും പൗരന്റെ അടിസ്ഥാന അവകാശങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷം സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം ശേഷിക്കെ ഹിന്ദു-മുസലിം സ്പര്‍ധ സൃഷ്ടിക്കാനുള്ള ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമായാണ് പള്ളി തകര്‍ത്തതെന്ന് എ.എ.പി എം.പി സഞ്ജയ് സിംഗ് ആരോപിച്ചു. പരാജയഭീതിയില്‍ നിന്നുള്ള ഹീനമായ നടപടിയാണ് ഇത്. 1991 ലെ ആരാധനാലയ സംരക്ഷണ നിയമമനുസരിച്ച് 1947 ഓഗസ്റ്റ് 15ലെ ആരാധാനലായമായിരുന്ന ഒരു കെട്ടിടത്തിന്റെ തല്‍സ്ഥിതി മാറ്റുന്നത് നിയമവിരുദ്ധമാണ്. ഈ നിയമം നിലനില്‍ക്കെയാണ് പള്ളി തകര്‍ത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സഹാറന്‍പൂരിലെ ജനങ്ങള്‍ക്ക് ഇത് കരിദിനമാണെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. പ്രതിഷേധം തടയാന്‍ തന്നെ വീട്ടുതടങ്കലിലാക്കിയതായി എസ്.പി നേതാവ് എസ്.പി. എം.പി. ഇഖ്‌റാ ഹസന്‍ ആരോപിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് സര്‍ക്കാര്‍ ബലം പ്രയോഗിച്ചാണ് പള്ളി പൊളിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
കോടതിയുടെ അന്തിമ തീരുമാനം കാത്തിരിക്കാതെ ഭരണകൂടം ഏകപക്ഷീയമായി മുന്നോട്ടുപോയത് ഗുരുതരമായ തെറ്റാണെന്ന് കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും കുറ്റപ്പെടുത്തി.
അതേസമയം, പള്ളി സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്നും നിരവധി നോട്ടീസുകള്‍ നല്‍കിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്നും ഉത്തര്‍പ്രദേശ് ഭരണകൂടം വ്യക്തമാക്കി. നിയമപരമായ എല്ലാ നടപടികളും പാലിച്ച ശേഷമാണ് പൊളിച്ചതെന്ന നിലപാടിലാണ് അധികൃതര്‍.
സംഭവത്തെ തുടര്‍ന്ന് സഹാറന്‍പൂരിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Related News