കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതി ഇന്ത്യക്കാരനായ യുവാവ് ജീവനൊടുക്കി
സാക്രമെന്റോ: മാസങ്ങളായി പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിന് പിന്നാലെ, കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ പാന്‍ട്രി ബേക്കറിക്കു സമീപം മുപ്പത്തെട്ടുകാരിയായ ഇന്ത്യന്‍ വംശജയായ യുവതി വെടിയേറ്റു മരിച്ചു. സംഭവത്തിനുശേഷം പൊലീസുമായി നടത്തിയ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഇരുപത്തിരണ്ടുകാരനായ പ്രതിയെ കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
സാക്രമെന്റോ കൗണ്ടി ഷെരീഫിന്റെ ഓഫീസിന്റെ വിവരമനുസരിച്ച്, സാക്രമെന്റോയിലെ ആര്‍ഡന്‍ ആര്‍ക്കേഡ് മേഖലയിലെ ഷോപ്പിംഗ് പ്ലാസയില്‍ ജോലിസ്ഥലത്തേക്ക് എത്തിയ ശാലിനി താക്കൂറാണ് കൊല്ലപ്പെട്ടത്. രോഹിത് എന്ന യുവാവ് യുവതിയെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും, രക്ഷപ്പെടാന്‍ ശ്രമിച്ച ഷാലിനിയെ പിന്തുടര്‍ന്ന് ഹൗ - നോര്‍ത്രോപ്പ് അവന്യൂവുകള്‍ക്ക് സമീപമുള്ള പനേര ബ്രെഡ് റെസ്റ്റോറന്റിനുമുന്നില്‍ വച്ച് നിരവധി തവണ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ അവര്‍ മരിച്ചു.
രോഹിത് മാസങ്ങളായി ഷാലിനിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജനുവരിയില്‍ ഷാലിനിയുടെ കാറിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ആപ്പിള്‍ എയര്‍ടാഗ് കണ്ടെത്തിയിരുന്നു. കാറിന്റെ ടയറുകള്‍ കാറ്റഴിച്ചുവിടുക, ജോലിസ്ഥലത്തേക്ക് പിന്തുടരുക തുടങ്ങിയ ഉപദ്രവങ്ങളും ഉണ്ടായി.
യുവതിയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ താക്കോല്‍ സംഘടിപ്പിച്ച് അവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഇയാള്‍ അകത്തുകടന്നിട്ടുമുണ്ട്. എന്തെങ്കിലുംപറ്റിയെന്ന് കരുതിയാണ് അകത്തുകടന്നതെന്നായിരുന്നു ഇതിന് ഇയാള്‍ നല്‍കിയ ന്യായീകരണം. തുടക്കത്തില്‍ ക്രിമിനല്‍ കേസുകള്‍ക്കോ റെസ്‌ട്രെയ്‌നിങ് ഓര്‍ഡറിനോ ശാലിനി തുനിഞ്ഞില്ലെങ്കിലും ഡെപ്യൂട്ടിമാര്‍ നിരന്തരം ഇവരുമായി ബന്ധപ്പെട്ടിരുന്നു.
മെയ് മാസത്തില്‍ വിലക്ക് ഉത്തരവ് വാങ്ങാന്‍ ഷെരീഫ് ഉദ്യോഗസ്ഥര്‍ വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ അത് നേടി. എന്നാല്‍ ജൂലൈ 29-ന് വീടിന്റെ മുന്‍പില്‍ പലവ്യഞ്ജന സാധനങ്ങള്‍ ഉപേക്ഷിച്ച് രോഹിത് ഈ ഉത്തരവ് ലംഘിച്ചു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.
വെടിവെയ്പിനുശേഷം ദൃക്സാക്ഷികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയുടെ വാഹനം തിരിച്ചറിഞ്ഞു. സാക്രമെന്റോ കൗണ്ടി ഷെരീഫിന്റെ ഓട്ടോമാറ്റഡ് ലൈസന്‍സ് പ്ലേറ്റ് റീഡര്‍ സംവിധാനം വഴി വാട്ട് അവന്യൂവിന് സമീപമുള്ള ഹൈവേ 50-ല്‍ വച്ച് വാഹനം കണ്ടെത്തി.
പൊലീസ് വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ ഹൈവേയില്‍ നിര്‍ത്തിയ പ്രതി മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ചു ഗതാഗത കുരുക്കുണ്ടാക്കി. പിന്നീട് ഡ്രൈവര്‍ സീറ്റില്‍ വെടിയേറ്റ നിലയില്‍ രോഹിതിനെ കണ്ടെത്തുകയായിരുന്നു. സ്വയം വെടിയുതിര്‍ത്ത് മരിച്ചതാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പൊലീസ് തങ്ങളുടെ തോക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.
എന്റെ മകളെ പൊലീസ് സംരക്ഷിച്ചില്ല' എന്ന് ശാലിനിയുടെ അമ്മ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
രോഹിത് ഇന്ത്യക്കാരനാണെന്നും 2023-ല്‍ അരിസോണ വഴി യുഎസിലേക്ക് കടന്നതാണെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് (ഡി.എച്ച്.എസ്) അറിയിച്ചു. യു.എസ് ബോര്‍ഡര്‍ പട്രോള്‍ പിടികൂടിയ ഇയാളെ ബൈഡന്‍ ഭരണകൂടമാണ് വിട്ടയച്ചതെന്ന് ഡി.എച്ച്.എസ് കുറ്റപ്പെടുത്തി. എന്നാല്‍ ഇയാളുടെ കുടിയേറ്റ പദവിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും ഫെഡറല്‍ കോടതിയില്‍ കേസ് നിലവിലുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Related News